തടിക്കടവ്: തടിക്കടവ് സെന്റ് ജോർജ് ദേവാലയത്തിൽ 2022 ജനുവരി 26ന് ആരംഭിച്ച അഖണ്ഡ ജപമാല നാളത്തേക്ക് ആയിരം ദിവസങ്ങളാകും. തലശേരി അതിരൂപതയിൽ ആദ്യമായിട്ടാണ് ഒരു ദേവാലയത്തിൽ രാവും പകലും മുടങ്ങാതെ ജപമാല നടക്കുന്നത്. പ്രാർഥനായജ്ഞം മുടങ്ങാതെ തുടരുന്നതിന്റെ സന്തോഷത്തിലാണ് ഇടവക ജനങ്ങളും. ഓരോ ദിവസവും വിവിധ കുടുംബങ്ങളും വാർഡുകളും പ്രാർഥനായജ്ഞം ഏറ്റെടുക്കുകയാണ്. മറ്റു സ്ഥലങ്ങളിൽ നിന്നും ആളുകൾ പ്രാർഥനക്ക് എത്തുകയും അഖണ്ഡ ജപമാലയിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
2022ൽ അന്നത്തെ വികാരിയായിരുന്ന ഫാ. ജോയ്സ് കാരിക്കാത്തടത്തിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച അഖണ്ഡ ജപമാല ഇപ്പോഴത്തെ വികാരി ഫാ. ഷിന്റോ പുലിയുറുമ്പിലിന്റെ നേതൃത്വത്തിലാണ് തുടരുന്നത്. ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ എട്ടു മുതൽ പൊതു അഖണ്ഡ ജപമാല നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന സമൂഹബലിക്ക് വായാട്ടുപറമ്പ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളി, ഫാ. ജോയ്സ് കാരിക്കത്തടത്തിൽ, ഫാ. ജോസഫ് കൊട്ടാരത്തിൽ, ഫാ. ഷിന്റോ പുലിയുറുമ്പിൽ എന്നിവർ നേതൃത്വം നൽകും. തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.