ADVERTISEMENT
ADVERTISEMENT
21
Monday
April 2025
11:41 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല:
കോട്ടയം
കാഴ്ച:
വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമാണെങ്കിലും ആ പാതയ്ക്കു സമീപമുള്ള കോട്ടത്താവളം ഇനിയും ഏറെപ്പേർ കണ്ടിട്ടില്ല. മനോഹരമായ വെള്ളച്ചാട്ടവും വ്യൂ പോയിന്റും മഞ്ഞണിഞ്ഞ കാലാവസ്ഥയുമെല്ലാം ചേർന്ന് അതിമനോഹരമായ സ്ഥലം.
മലകൾ കോട്ട കെട്ടിയതുപോലെ. പേരു കിട്ടാൻ മറ്റൊരു ചരിത്രകാരണമുണ്ട്. 900 വർഷം മുമ്പ് ചോള രാജാവിനോടു യുദ്ധത്തിൽ പരാജയപ്പെട്ട് മധുരയിൽനിന്നു രക്ഷപ്പെട്ടുപോന്ന പൂഞ്ഞാർ രാജാവും പരിവാരങ്ങളും ഒളിവിൽ തങ്ങിയ സ്ഥലമാണിതെന്നു പറയുന്നു. രാജാവും പരിവാരങ്ങളും തമിഴ്നാട്ടിലേക്കു യാത്ര ചെയ്യുന്പോൾ വിശ്രമിച്ചിരുന്ന സ്ഥലമാണെന്ന കഥയുമുണ്ട്.
മലമടക്കിൽനിന്നു പതഞ്ഞൊഴുകുന്ന നീരുറവ ആരുടെയും മനംകവരും. മീനച്ചിലാറിന്റെ തുടക്കം ഇവിടെനിന്നാണ്. വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നാൽ ജില്ലയിലെ പല പ്രദേശങ്ങളും കാണാം. വാഗമൺ കുരിശുമലയിൽനിന്നു കാൽനടയായി ഇവിടേക്ക് എത്താം. ആ വഴിയിൽ ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്.
യാത്ര: പൂഞ്ഞാർ അടിവാരത്തുനിന്നു മൂന്നു കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ചും പിന്നീട് അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താൻ. കോട്ടയത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരം. ഇനി വാഗമൺ യാത്രയിൽ ഇവിടവും കണ്ടുമടങ്ങാം.
ഉഗ്രനാണ് ഉരക്കൻപാറ!
ഇങ്ങ് പോര്... ഈ അവധിക്കാലം തൃശൂരിലാക്കാം...
ADVERTISEMENT
പാമ്പാടുംചോല കാഴ്ചയുടെ സ്വര്‍ഗഭൂമി
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല, ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ചോല വനങ്ങളുടെ വശ്യത ആരേയും ആകര്‍ഷിക്കുന്നതാണ്.
മൂന്നാറില്‍നിന്നു 35 കിലോമീറ്റര്‍ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം. മൂന്നാറില്‍നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടുംചോലയിലെ കാഴ്ചകള്‍ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം കൂടിയാണിത്.
വംശനാശം സംഭവിക്കുന്ന സസ്യങ്ങളെയും ജീവികളെയും പ്രത്യേകം സംരക്ഷിക്കുന്ന ഇടമാണിത്. കൊടുംവേനലിലും പാമ്പാടുംചോലയിലെ പുലര്കാലങ്ങളില് മഞ്ഞുപറക്കും. അതിസുന്ദര കാഴ്ചകള്‍ക്കൊപ്പം കിളികള്‍ തലങ്ങും വിലങ്ങും ചിലച്ചു പായും.
പല നിറങ്ങളുള്ള ചോലയിലെ ഇലകളിലേക്കും മരങ്ങളിലേക്കും അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ കാഴ്ച്ച വര്‍ണനാതീതമാണ്. പ്രകൃതിയോടിണങ്ങി പഠിക്കാനും കാഴ്ചക്കാരനാകാനുമുള്ള അവസരം ഇവിടെ സഞ്ചാരികള്‍ക്കായി വനം വകുപ്പ് ഒരുക്കുന്നുണ്ട്.
ഞാവല്‍, എടന്ന, കരിമരം, വെട്ടി, മെഴുകുനാറി, കാട്ടുവിഴാല്‍ തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ കാട്ടുമരങ്ങളും സസ്യങ്ങളും അടിക്കാടുകളും ഒക്കെക്കൊണ്ട് സമ്പന്നമാണ് പാമ്പാടുംചോല ദേശീയോദ്യാനം.
മഡ് ഹൗസ്, ഡോര്‍മെറ്ററി ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങളും ട്രക്കിംഗും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.
പ്രകൃതിയുടെ ബാറ്റിംഗ്; ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഓർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്കുള്ള യാത്രയും.
പച്ചപ്പ് നിറഞ്ഞ മലനിരകളും ചെറു വെള്ളച്ചാട്ടങ്ങളും ശാന്തമായ അന്തരീക്ഷവുമാണ് ധോണിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. വനങ്ങൾ, മൊട്ടക്കുന്നുകൾ, അരുവികൾ ഇതൊക്കെ ഇവിടെ പ്രകൃതി ഒരുക്കിയിട്ടുണ്ട്.
ധോണി വെള്ളച്ചാട്ടം
ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ധോണി വെള്ളച്ചാട്ടം, പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ കാഴ്ചയും ശബ്ദവും മനംമയക്കും.
ട്രെക്കിംഗ്: ജനപ്രിയ ട്രെക്കിംഗ് കേന്ദ്രമാണ് ധോണി ഹിൽസ്. തണുത്ത അന്തരീക്ഷവും പച്ചപ്പും ട്രെക്കിംഗിനെ രസകരമാക്കും. മുകളിലെത്താൻ മൂന്നു മണിക്കൂറിലേറെ വേണ്ടി വരും.
പശ്ചിമഘട്ടത്തിന്റെയും പാലക്കാടിന്റെയും മനോഹര വിശാലമായ കാഴ്ചകൾ ട്രെക്കിംഗ് നടത്തുന്നവർക്കു ലഭിക്കും.
ജൈവവൈവിധ്യം
ധോണി കുന്നുകളിലെ വന്യജീവികളിൽ ആനകൾ, മാൻ, കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവ ഉൾപ്പെടുന്നു. വന്യജീവി പ്രേമികൾക്കും സസ്യശാസ്ത്രജ്ഞർക്കും ഇവിടെ സാധ്യതകളുണ്ട്.
ധോണി ഹിൽസ് ഒരു സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഇവിടെ ലഭിക്കും.
വഴി:
പാലക്കാട് പട്ടണത്തിൽനിന്നു റോഡ് മാർഗം ധോണി ഹിൽസിൽ എത്തിച്ചേരാം. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പാലക്കാട് ജംഗ്ഷനും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളവുമാണ്.
സന്ദർശനം:
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ധോണി ഹിൽസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ട്രെക്കിംഗ് പാതകൾ വഴുക്കലുള്ളതായേക്കാം.
ബേസ് വില്ലേജിലെ വനംവകുപ്പ് ഓഫീസിൽനിന്ന് പ്രവേശന ടിക്കറ്റ് എടുക്കണം.
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല:
ആലപ്പുഴ
കാഴ്ച:
ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത:
കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി ബീച്ചിനെന്നു പറയാം. കാരണം ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നതു കണ്ടാൽ മതിവരാത്ത വൈവിധമാർന്ന കാഴ്ചകളാണ്.
നീലക്കടൽ അനന്തത, കരിമണൽ കലർന്ന പഞ്ചസാര മണൽ, കടലിനെ മുത്തം വയ്ക്കുന്ന നദീജലം, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയാൻ നിർമിച്ച തോട്ടപ്പള്ളി സ്പിൽവേ എന്നിങ്ങനെ നിരവധി കാഴ്ചകൾ കാണാം.
സൂര്യാസ്തമയം കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ആലപ്പുഴയിലെ പ്രമുഖ മത്സബന്ധനകേന്ദ്രം കൂടിയാണ് തോട്ടപ്പള്ളി. മത്സ്യബന്ധന തുറമുഖവും ഇവിടെയുണ്ട്.
നോവലും സിനിമയുമായ ചെമ്മീനിലൂടെയാണ് തോട്ടപ്പള്ളി ബീച്ചിന് കൂടുതൽ പ്രശസ്തി ലഭിച്ചത്. ശാന്തവും സുന്ദരവുമായ ബീച്ചിലൂടെയുള്ള സായാഹ്ന നടത്തം ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.
നഗരത്തിന്റെ തിരക്കുകളിൽനിന്ന് സ്വസ്ഥമായിരിക്കാൻ പലരും തോട്ടപ്പള്ളി ബീച്ചിലേക്ക് എത്താറുണ്ട്. ദൂരം: അന്പലപ്പുഴയിൽനിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ തോട്ടപ്പള്ളിയിലെത്താം.
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല:
തിരുവനന്തപുരം
കാഴ്ച:
പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത:
ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീശപ്പുലിമല എന്നു കേൾക്കുന്പോൾ ഇടുക്കിയിലെ മലയും കോടമഞ്ഞും തണുപ്പുമൊക്കെയായിരിക്കും പലരുടെയും ഓർമയിൽ വരിക. എന്നാൽ, തിരുവനന്തപുരത്തിനുമുണ്ട് ചെറിയൊരു മീശപ്പുലിമല. തിരുവനന്തപുരത്തിന്റെ മീശപ്പുലിമല എന്നറിയപ്പെടുന്ന ടൂറിസം കേന്ദ്രമാണ് ചിറ്റിപ്പാറ.
ഏതാണ്ട് പൊൻമുടി പോലെതന്നെ സുന്ദരം, സുഖകരം. 12 ഏക്കറോളം വരുന്ന പാറകളുടെ ഒരു കുന്നാണ് ചിറ്റിപ്പാറ. ട്രെക്കിംഗ്, റോപ് ക്ലൈംബിംഗ് സാഹസികതയൊക്കെ ഇഷ്ടമാണെങ്കിൽ നേരേ ഇങ്ങോട്ടുപോരൂ.
വരവ് രാവിലെയാണെങ്കിൽ പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങളെ അടുത്തുകാണാം. വൈകുന്നേരമായാൽ വരവേൽക്കാൻ കോടമഞ്ഞ് ഉണ്ടാകും. അതേസമയം, ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അപകടം ഉണ്ടാകാവുന്ന മേഖല കൂടിയാണിത്.
വഴി: തിരുവനന്തപുരം പൊൻമുടി റൂട്ടിൽതന്നെയാണ് ചിറ്റിപ്പാറ. വിതുര എത്തുന്നതിനു മുന്‍പ് തൊളിക്കോടിനു ശേഷം ഇരുതലമൂലയിൽനിന്നു വലത്തേക്ക് രണ്ടു കിലോമീറ്റർ. ആയിരവല്ലി ക്ഷേത്രത്തിലെത്തും. വാഹനം ഇവിടെ വരെ.
തുടർന്ന് 15 മിനിറ്റ് നടന്നാൽ ചിറ്റിപ്പാറയിലെത്താം. തിരുവനന്തപുരം ചിറ്റിപ്പാറ 27 കിലോമീറ്റർ, നെടുമങ്ങാട് ചിറ്റിപ്പാറ 15 കി.മീ.
സഞ്ചാരികളുടെ പറുദീസയാകാൻ കൊതിച്ച്...
പതിഞ്ഞ ഈ പാറസമുച്ചയം നാടിന്റെ അഭിമാനമായി മാറുന്നു. തലസ്ഥാന ജില്ലയിലെ അമ്പൂരി എന്ന പഞ്ചായത്തിൽ ദ്രവ്യപ്പാറ എന്ന് അറിയപ്പെടുന്ന പാറസമുച്ചയം ചരിത്രത്തിന്റെ കൈയൊപ്പും പുരാണങ്ങളുടെ മേലാപ്പും അണിഞ്ഞ് നിലകൊള്ളുന്നു.
കേരളത്തിലെ എണ്ണം പറഞ്ഞ ഗുഹാ ക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. ഇവിടെ ഇപ്പോഴും പൂജകൾ നടക്കുന്നു. ചരിത്രത്തിലും ഈ പാറയ്ക്ക് സ്ഥാനമുണ്ട്. തിരുവിതാംകൂർ രാജവംശത്തിന്റെ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തന്റെ രാജാഭിഷേകത്തിനു മുൻപ് ഒളിച്ചോടിയപ്പോൾ ഇവിടുത്തെ ഗുഹയിലാണ് കഴിഞ്ഞത്. എ
ട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ തേടി ദിവസങ്ങൾ ഇവിടെ കഴിഞ്ഞു. അന്ന് ആദിവാസികളായ കാണിക്കാരാണ് മാർത്താണ്ഡവർമയെ ചാണകം കയറ്റിയ കാളവണ്ടിയിൽ രക്ഷപ്പെടുത്തി അയച്ചത്. അതിന് ഉപകാരമായി ഈ ഭൂമി അവർക്ക് തന്നെ കരംതീരുവ ഒഴിവാക്കി പതിച്ചു നൽകിയതും ചരിത്രമാണ്. അതാണ് കാണിപ്പറ്റു ഭൂമി.
പുരാണത്തിലും ഈ മലയെകുറിച്ച് പരാമർശമുണ്ട്.പഞ്ചപാണ്ഡവരിലെ ഭീമൻ ഇവിടെ വന്നിരിന്നതായും പൂജ നടത്തിയിരുന്നതായും ഐതീഹ്യം പറയുന്നു. ഈ പാറയിൽ കാണുന്ന പാട് ഭീമന്റെ പാദത്തിന്റെയാണത്രേ.
രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത്ത് നടത്താൻ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികൾ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ഈ നിലത്തു നിന്ന് വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവർ ഗുഹാക്ഷേത്രത്തിൽ പായസം വച്ച് നിവേദിച്ചിരുന്നുവത്രെ.
ആദിവാസികൾ അക്കാലത്ത് സുലഭമായിരുന്ന പ്രത്യേക ഇനം ഞാർ നട്ട് ഉച്ചയ്ക്ക് കതിരിട്ട് വൈകുന്നേരത്തോടു കൂടി കൊയ്ത് അന്നന്ന് കഞ്ഞി വച്ചിരുന്നതിനാൽ ഈ പാടം അന്നൂരി പാടം എന്നറിയപ്പെട്ടിരുന്നതായും അത് പിന്നീട് അമ്പൂരിയായി മാറി എന്നും മറ്റൊരു ഐതിഹ്യം.
അമ്പൂരിയിലെ പാമ്പാരംകാവിനുടത്താണ് ഈ പാറ. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1,600 അടി ഉയരത്തിലാണ് ദ്രവ്യപ്പാറ. ഇവിടെ ഏറ്റവും മുകളിൽ ക്ഷേത്രമുണ്ട്. താഴെ നിന്നു മുകളിലെത്താൻ 72 പടികളും ഇവിടെയുണ്ട്.
തമിഴ്നാട്ടിൽ നിന്നു വന്ന ജൈന ബുദ്ധ മതക്കാർ ഇവിടെ തമ്പടിച്ചിരുന്നു. അവർ നിർമിച്ചതാകാം ക്ഷേത്രം എന്നും പറയപ്പെടുന്നു. അഗസ്ത്യമല ഈ രണ്ടു മതക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നതായി അവരുടെ ഗ്രന്ഥമായ വിരാട സൂചികയിൽ പറയുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് പ്രശസ്തമായ ഈ പാറക്കൂട്ടം ഇന്ന് അതി ജീവനത്തിന്റെ വക്കിലാണ്. പാറയ്ക്ക് മുകളിൽ നിന്നാൽ നഗരക്കാഴ്ചകൾ കാണാനാകും. പിന്നെ ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി നിൽക്കുന്ന അഗസ്ത്യമലയിൽ നിന്ന് ഒഴുകിയെത്തുന്ന ഔഷധക്കാറ്റിന്റെ സുഗന്ധവും.
കുടപ്പനമൂട് പൊട്ടൻചിറയിൽ നിന്ന് മലമുകൾ വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനട യാത്ര നടത്തി വേണം ദ്രവ്യപ്പാറയിലെത്താൻ. വാഴിച്ചൽ, കുട്ടമല വഴി, പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്ക്ക് അരികിലെത്താം.
ഈ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചാൽ ഒരു ഭാഗത്തു കൂടി വാഹനത്തിൽ മലയുടെ നെറുകയിലെത്തി മറുഭാഗം വഴി മലയിറങ്ങാം. മലമുകളിൽ റിസോർട്ടുകൾ കൂടി ഉണ്ടെങ്കിൽ നെയ്യാർ ഡാമിലും തൃപ്പരപ്പിലും എത്തുന്ന ടൂറിസ്റ്റുകൾക്കും വിദേശികൾക്കും ഇവിടം കൂടി സന്ദർശിക്കാം.
നെല്ലിക്കാമലയും തൊട്ടടുത്ത കൊണ്ടകെട്ടി മലയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു റോപ്പ് വേ കൂടി ഉണ്ടായാൽ അമ്പൂരിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും. വിനോദ സഞ്ചാരവകുപ്പ് ഇനിയും ശ്രദ്ധിക്കാത്ത ദ്രവ്യപ്പാറ സഞ്ചാരികളുടെ പറുദീസയാകാൻ കൊതിക്കുന്ന മലനിരയാണ്.
ഗ്രാമീണടൂറിസം ഭൂപടത്തിലേക്ക് ദ്രവ്യപ്പാറയെ അടയാളപ്പെടുത്തേണ്ട കാലം കഴിഞ്ഞു. അധികൃതർ ഇതൊന്ന് കണ്ടാൽ അത് മലയോര ടൂറിസത്തിന്റെ സാധ്യതകളിലേക്കാവും വെളിച്ചം വീശുക.
പഞ്ചായത്തിലെ ജനപ്രതിനിധികൾ ഒരേ മനസോടെ പ്രവർത്തിച്ചാൽ ദ്രവ്യപ്പാറയിലെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ കഴിയും. മുമ്പ് ചില സ്വകാര്യ കൈയേറ്റ ശ്രമങ്ങൾ നടന്നെങ്കിലും അതെല്ലാം നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വിഫലമായി.
ഇവിടെ എത്താൻ
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 40 കിലോമീറ്ററോളം അകലെയാണ് ദ്രവ്യപ്പാറ. മലയുടെ നെറുകയിൽ നിന്നാൽ ശംഖുംമുഖം ബീച്ച് ഉൾപ്പെടെയുള്ള വിദൂരക്കാഴ്ചകളും അകലെയുള്ള പച്ചപ്പുകളും അഗസ്ത്യമലയും കുരിശുമലയും കാളിമലയും ഡാമുകളും കാണാം.
കള്ളിക്കാട്, വാഴിച്ചൽ, കുട്ടമല വഴി കുടപ്പനമൂട്, അവിടെ നിന്നു പൊട്ടൻചിറയിൽ എത്തിയാൽ മലയുടെ അടിവാരം വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനടയായി വേണം ദ്രവ്യപ്പാറയിലെത്താൻ.
പതിവ് വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുഷിപ്പ് ഒഴിവാക്കി യാത്രചെയ്യാൻ താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ.
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല:
തൃശൂർ
കാഴ്ച:
വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെത്താം. വെള്ളായനി മലയിൽനിന്ന് ഉദ്ഭവിക്കുന്ന അരുവി കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്കു പതിക്കുന്നതാണ് കാഴ്ച.
പല തട്ടുകളായിട്ടാണ് വെള്ളം പതിക്കുന്നത്. എങ്കിലും മൂന്നു തട്ടുകളാണ് പ്രധാനം. അതേസമയം, വെള്ളം കൂടുന്ന മഴക്കാലത്ത് അകലെനിന്ന് നോക്കിയാൽ തട്ടുകൾ മറഞ്ഞ് ഒറ്റ വെള്ളച്ചാട്ടമായി തോന്നും. വെള്ളച്ചാട്ടത്തിന് ഉയരം തോന്നാനും ഇത് ഇടയാക്കുന്നു.
പേരിലെ കൗതുകം:
ഒരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ (പട്ടത്തി) വിറകെടുക്കാനായി കാട്ടിലേക്കു പോയിവരവേ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചെന്നും അങ്ങനെയാണ് പട്ടത്തിപ്പാറ പേരു വന്നതെന്നും പറയപ്പെടുന്നു.
നല്ല സമയം:
കാലവർഷം മുതൽ ഒഴുക്ക് സമൃദ്ധമാകുന്ന വെള്ളച്ചാട്ടം ജനുവരി വരെ സജീവമാണ്. ഏതാനും വർഷം മുന്‍പ് പട്ടത്തിപ്പാറയിൽ പാണഞ്ചേരി പഞ്ചായത്ത് കൃഷി ആവശ്യത്തിനായി ഒരു തടയണ നിർമിച്ചു.
വഴി:
തൃശൂരിൽനിന്നു പാലക്കാട് ദേശീയ പാതയിലൂടെ മുന്നോട്ടുപോവുക. മണ്ണുത്തി, മുടിക്കോട് ജംഗ്ഷനുകൾക്കു ശേഷം ചെന്പ്രൂത്ര അന്പലത്തിനു സമീപത്തുകൂടിയുള്ള പാതയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് എത്താം.
എന്നാ, പോയാലോ...; മൂന്നാറിൽ മഞ്ഞിന്റെ മാസ്മരിക സൗന്ദര്യം
പച്ചപ്പട്ടുടുത്ത മൂന്നാറും പരിസര പ്രദേശങ്ങളും കൊടുംതണുപ്പിന്റെ പിടിയിൽ. പലയിടത്തും ഇന്നലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. ചെണ്ടുവര എസ്റ്റേറ്റിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.
മൈനസ് ഒരു ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. മൈനസിലെത്തിയതോടെ ചെണ്ടുവരയിലെ പുൽമേടുകളും മലനിരകളും മഞ്ഞണിഞ്ഞ് വെള്ള പുതച്ചു. ഇതാദ്യമായാണ് ഈ സീസണിൽ താപനില മൈനസ് ഡിഗ്രി രേഖപ്പെടുത്തുന്നത്.
രണ്ടാഴ്ച മുന്‍പ് തണുപ്പ് ഏറ്റവും താഴ്ന്ന നിലയായ പൂജ്യത്തിൽ എത്തിയിരുന്നുവെങ്കിലും മൈനസിലേക്ക് താഴ്ന്നിരുന്നില്ല. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെ ങ്കിലും എസ്റ്റേറ്റുകളിൽ വ്യത്യസ്ത താപനിലയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയ ദേവികുളത്ത് കഴിഞ്ഞ ദിവസം ഒരു ഡിഗ്രിയായിരുന്നു താഴ്ന്ന താപനില. ലക്ഷ്മി, സൈലന്റ് വാലി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു.
തേയിലത്തോട്ടങ്ങളും പച്ചിലച്ചാർത്തുകളുമെല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. അസുലഭമായ ഈ ദൃശ്യവിരുന്നും ശീതളിമയാർന്ന കാലാവസ്ഥയും ആസ്വദിക്കാനെത്തുന്നവരെക്കൊണ്ട് റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു.
അതിശൈത്യത്തിന്റെ കുളിരിൽ മൂന്നാർ
ഡിസംബർ പാതിയോടെ എത്തിയിരുന്ന അതിശൈത്യം വരാൻ വൈകുകയാണെങ്കിലും കുളിരിൽ മൂന്നാർ തണുത്തു തുടങ്ങി. കഴിഞ്ഞ ദിവസം താപനില പൂജ്യം ഡിഗ്രി എത്തിയതോടെയാണ് ചില സ്ഥലങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്.
ലോക്കാട്, മാനില, ഓൾഡ് ദേവികുളം, മാട്ടുപ്പെട്ടി, ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിയിലെത്തി. ലക്ഷ്മി, സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡ്രിഗ്രിയായിരുന്നു താപനില. തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് മൂന്നാറിൽ എത്തിക്കൊണ്ടിരിക്കുന്നത്.
മൂന്നാർ ടൗണിന്റെ പരിസരപ്രദേശങ്ങളിലും രാവിലെ തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപത്തും പോതമേട് വ്യൂ പോയിന്റിലും ചിത്രം പകർത്താനും കുളിരണിയാനും കുട്ടികളടക്കമുള്ളവർ എത്തുന്നുണ്ട്.
എന്നാൽ, തണുപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് അല്പം കുറവാണ് എന്നതിൽ സഞ്ചാരികൾക്ക് നിരാശയുണ്ട്. ആറു വർഷങ്ങൾക്ക് മുന്‍പ് തണുപ്പ് മൈനസ് നാലു ഡിഗ്രി വരെ എത്തിയിരുന്നു.
രണ്ടു വർഷം മുന്‍പ് തണുപ്പ് മൈനസ് രണ്ടു ഡിഗ്രിയിൽ എത്തിയെങ്കിലും കഴിഞ്ഞ തവണ മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില എത്തിയത്. വരുംനാളുകളിൽ അതിശൈത്യം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
കടുപ്പത്തിലൊരു ചായ!
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന്നാൽ, എത്ര പേർ മൂന്നാറിലെ ടീ മ്യൂസിയം കണ്ടിട്ടുണ്ടെന്നു ചോദിച്ചാലോ? കേരളത്തിലെ തേയില കൃഷിയുടെ തറവാട് എന്നു പറയാവുന്ന മൂന്നാർ മലനിരകളുടെ തേയില ചരിത്രത്തിന്റെ നേർക്കാഴ്ചയാണ് ഈ മ്യൂസിയം.
ചായ ചരിത്രം
കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കന്പനിയാണ് 2005ൽ സഞ്ചാരികൾക്കായി ഈ മ്യൂസിയം തുറന്നത്. കൊളോണിയൽ പ്രൗഢിയോടെയാണ് ഈ മന്ദിരത്തിന്റെ നിൽപ്പ്. പണ്ട് പ്ലാന്റേഷൻ മാനേജർമാരുടെ വസതിയായിരുന്നു ഈ കെട്ടിടം.
പതിവായി ചായ കുടിക്കുമെങ്കിലും ചായയുടെ ഉത്പാദനം, ശേഖരണം, സംസ്കരണം എന്നിവയെക്കുറിച്ചു പലർക്കും കൃത്യമായ ധാരണയില്ല. ഇതെല്ലാം അടുത്തറിയാൻ ഈ മ്യൂസിയം സന്ദർശിച്ചാൽ മതി. തേയില നിർമാണത്തിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും ഇവിടെ കാണാം.
മൂന്നാറിന്റെ ചരിത്രംകൂടിയാണ് ഈ തേയില മ്യൂസിയത്തിൽ ഉറങ്ങുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ തേയില ഉത്പാദനം, ആദ്യ കാല ചിത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവയെല്ലാം പരിചയപ്പെടാം. ഈ രംഗത്തു വലിയ സംഭാവനകൾ നൽകിയ ബ്രിട്ടീഷുകാർ, ഇന്ത്യൻ പ്ലാന്റർമാർ ഇവർക്കൊക്കെ മ്യൂസിയത്തിൽ ഇടം നൽകിയിട്ടുണ്ട്.
പ്രവേശനം:
സഞ്ചാരികൾക്കു വ്യത്യസ്ത തരം ചായ രുചിക്കാനും ഇവിടെ സൗകര്യമുണ്ടെന്നതാണ് മറ്റൊരു ആകർഷണം. തേയിലയും സുവനീറുകളും വാങ്ങാം. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ പ്രവർത്തനം.
മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് പ്രവേശന ഫീസ്. വിദ്യാർഥി കൾക്കു പ്രത്യേക പാക്കേജ്. തിങ്കൾ അവധി.
നട്ടുച്ചയ്ക്കും തണുക്കുന്ന ആമക്കല്ല്
ജില്ല:
ഇടുക്കി
കാഴ്ച:
പ്രകൃതിദൃശ്യം, കോടമഞ്ഞ്
പ്രത്യേകത:
ട്രെക്കിംഗ്, ജീപ്പ് സഫാരി, സാഹസികയാത്ര
രാമക്കൽമേടിനാണ് ഇടുക്കി ജില്ലയ്ക്കു പുറത്തേക്കു പ്രശസ്തി. എന്നാൽ, രാമക്കൽമേടിനു സമീപമുള്ള ആമക്കല്ല് അധികം പേർക്കും അറിയില്ല. രാമക്കൽമേട്ടിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ആമക്കല്ല്.
കുന്നിൻ മുകളിൽ ആമയോട് രൂപസാദൃശ്യമുള്ള പാറക്കൂട്ടവും തണുപ്പുള്ള കാലാവസ്ഥയുമാണ് ഇവിടുത്തെ ആകർഷണം. ഇവിടെനിന്നു നോക്കിയാൽ രാമക്കൽമേടിന്റെയും തമിഴ്നാടിൻ ഗ്രാമങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. കേരളത്തിലെ കൃഷിയിടങ്ങളും ഭംഗിയുള്ള കാഴ്ച.
വിനോദം:
സാഹസികത നിറഞ്ഞ ഒാഫ് റോഡ് യാത്ര നടത്തിയാണ് ആമപ്പാറയിൽ എത്തേണ്ടത്. കുന്നിൻ മുകളിലേക്കു പോകുന്ന പാതയിലൂടെയുള്ള ജീപ്പ് യാത്ര പലർക്കും ഹരമാണ്. വിശാലമായ പുൽമേടും പാറയ്ക്ക് അടിയിലൂടെയുള്ള യാത്രയും ട്രെക്കിംഗ് പ്രേമികൾക്ക് ഇഷ്ടപ്പെടും.
കാൽനടയായി ആമപ്പാറ വ്യൂ പോയിന്റിൽ കയറുന്നവരും നിരവധി. ആമപ്പാറയിലേക്കു സഞ്ചാരികളുടെ ശ്രദ്ധ വന്നുതുടങ്ങിയതോടെ ആമയുടെ രൂപമുള്ള പാറ മാത്രമല്ല ആമശില്പവും ഇവിടെ തല ഉയർത്തി. 42 അടി നീളവും 24 അടി വീതിയും 15 അടി ഉയരവുമുള്ള ഭീമൻ ആമശില്പമാണ് സമീപത്തു തല ഉയർത്തി നിൽക്കുന്നത്.
ഇതു വെറും ശില്പം മാത്രമല്ല, സഞ്ചാരികൾക്കു താമസിക്കാൻ രണ്ടു മുറികളും ആർട്ട്ഗാലറിയും ശില്പത്തിന്റെ ഭാഗമാണ്. സ്വകാര്യ സംരംഭകനാണ് ഇതിനു പിന്നിൽ.
രാമക്കല്ലിലേക്ക് ഇനി സഞ്ചാരികൾക്കു പോകാം
രാമക്കല്‍മേട്ടില്‍ തമിഴ്നാടിന്റെ വ്യൂ പോയിന്റായ രാമക്കല്ലിലേക്ക് സഞ്ചാരികളെ കടത്തിവിടാന്‍ അനുമതി ലഭിച്ചതോടെ നൂറുകണക്കിന് ആളുകളാണ് ദിവസവും രാമക്കല്ലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്.
കഴിഞ്ഞ മാസമാണ് തമിഴ്നാട് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്. സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും പുല്‍മേടുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്.
തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്. ബോര്‍ഡ് നിലവിലുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം നല്‍കുന്നുണ്ട്.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം മലമുകളില്‍ ഉപേക്ഷിക്കരുതെന്ന ഉപാധിയോടെയാണ് തമിഴ്നാട് വീണ്ടും പാത തുറന്നിരിക്കുന്നത്. കേരള തമിഴ്നാട് അതിര്‍ത്തിയായ രാമക്കല്‍മേട്ടിലെ പ്രധാന ആകര്‍ഷണമാണ് രാമക്കല്ല് വ്യൂ പോയിന്റ്.
ചെങ്കുത്തായ പാറക്കൂട്ടവും തമിഴ്നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും വീശിയടിക്കുന്ന കാറ്റുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും സമയം ചെലവഴിക്കുന്നത് കുറവന്‍ കുറത്തി പ്രതിമയുടെ സമീപമുള്ള പുല്‍മേട്ടിലും ആമക്കല്ല്, കാറ്റാടിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലുമാണെങ്കിലും രാമക്കല്ലിലേക്ക് ട്രക്കിംഗ് ആഗ്രഹിച്ചെത്തുന്നവരും നിരവധിയാണ്.
രാമക്കല്ലില്‍ തമിഴ്നാട് അധീന മേഖലയുടെ ടൂറിസം വികസനത്തിനായി വിവിധ പദ്ധതികളും തമിഴ്നാടിന്റെ പരിഗണനയിലുണ്ട്.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും
രാമക്കല്‍മേട്ടില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുക്കും. ഇതിനായി റവന്യു വകുപ്പ് പഞ്ചായത്തിന് ഒരേക്കറോളം സ്ഥലം അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാമക്കല്ല് മലനിരകളില്‍ ഉള്‍പ്പെടെ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച് ഇവ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കളക്ട് ചെയ്യും. ഇതിനായി പ്രത്യേക ജീവനക്കാരെ നിയമിക്കും.
കൂടാതെ രാമക്കല്ലിലേക്കുള്ള പ്രവേശന കവാടത്തില്‍ സഞ്ചാരികളില്‍നിന്നു ചെറിയ തുക ഫീസായി വാങ്ങും. സഞ്ചാരികള്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക്കുകളും മറ്റു വസ്തുക്കളം തിരികെയെത്തുമ്പോള്‍ പ്രവേശനകവാടത്തില്‍ ഏല്‍പ്പിക്കണം. ഇങ്ങനെ ഏല്‍പ്പിക്കുമ്പോള്‍ വാങ്ങിയ തുക മടക്കി നല്‍കും.
മനസ് നിറയ്ക്കുന്ന നെല്ലറച്ചാല്‍
കണ്ടതും കാണാത്തതുമായി നിരവധി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളാൽ നിറഞ്ഞതാണ് വയനാട്. ഉള്ളിലേക്ക് പോകുംതോറും കൂടുതല്‍ മനോഹരിയാകുന്ന വയനാട്ടില്‍ വിനോദ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ഒരുപാടുണ്ട്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയവരായിരിക്കും. പക്ഷേ, ചിലതെല്ലാം വയനാട് ഒളിപ്പിച്ച് വയ്ക്കാറുണ്ട്.
അങ്ങനെ പെട്ടന്നൊന്നും ആരുടെയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് അമ്പലവയലിനടുത്ത നെല്ലറച്ചാല്‍. ചില നേരങ്ങളില്‍ നൂല്‍മഴ... ചിലപ്പോള്‍ മനോഹരമായ കോട മഞ്ഞിനാല്‍ കുളിച്ചു നില്ക്കുന്ന കാഴ്ച.
ഇനി ഇതൊന്നുമില്ലെങ്കിലോ അസ്തമയത്തിന്റെ അരുണാഭമായ കാഴ്ചകളായിരിക്കും നിങ്ങളെ വരവേല്‍ക്കുക. ഭൂമിശാസ്ത്രപരമായി, നെല്ലറച്ചാല്‍ ഉപദ്വീപിന്റെ ഒരു ഭാഗം പോലെയാണ്. അതായത് നെല്ലറച്ചാലിന്റെ മൂന്ന് വശം കാരാപ്പുഴ അതിരിടുന്നു. കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ട കാഴ്ചകളാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ടൂറിസം വകുപ്പിന്റെ കണ്ണില്‍ പെടാതെ
ഔദ്യോഗിക ടൂറിസം കേന്ദ്രമല്ലെങ്കിലും സന്ദര്‍ശകരുടെ ഇഷ്ടയിടമായി ഇവിടം മാറിയിരിക്കുകയാണ്. വയനാട്ടിലെ തണുപ്പും മഴയും കോടമഞ്ഞും ആസ്വദിക്കാനെത്തുന്നവരുടെ യാത്ര ഇവിടേക്ക് കൂടി നീണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ടൂറിസം വകുപ്പിന് ഇതുവരെ ഈ സ്ഥലം കണ്ണില്പ്പിടിച്ചിട്ടില്ലെന്ന പരിഭവം സഞ്ചാരികള്‍ പങ്കുവയ്ക്കുന്നു.
കാരാപ്പുഴ ഡാം റിസര്‍വോയറും പച്ചപ്പ് നിറഞ്ഞ കുന്നുകളുമെല്ലാം സന്ദര്‍ശകരുടെ മനം നിറക്കുന്ന കാഴ്ച്കളാണ്. സൂര്യാസ്തമയ കാഴ്ചക്കും പ്രശസ്തമാണ് നെല്ലാറച്ചാല്‍ വ്യൂ പോയിന്റ്. വേണ്ടത്ര വിവരങ്ങള്‍ ഈ സ്ഥലത്തെപ്പറ്റി സഞ്ചാരികള്‍ക്ക് ലഭിക്കാത്തതിനാല്‍ തന്നെ വയനാട്ടില്‍ താരതമ്യേന തിരക്ക് കുറവുള്ള സ്ഥലം കൂടിയാണ് നെല്ലറച്ചാല്‍.
സമീപ പ്രദേശങ്ങളിലെ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും താമസിക്കാനെത്തുന്നവര്‍ മാത്രാണ് നിലവില്‍ ഇവിടെ സന്ദര്‍ശകരായി എത്തുന്നത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വന്നിരിക്കാനും സമയം ചെലവഴിക്കാനും പറ്റിയ സ്വസ്ഥത നിറഞ്ഞ ഇടം കൂടിയാണിവിടം.
താടകത്തിലെ മത്സ്യബന്ധനവും പച്ചപരവതാനി വിരിച്ച കുന്നുകളുടെ ഭംഗിയും എത്ര കണ്ടാലും മതിവരാത്തതാണ്. തടാകക്കരയില്‍ നിങ്ങള്‍ക്ക് നല്ല ശുദ്ധജല മത്സ്യം വാങ്ങാം.
നെല്ലറച്ചാലിന്റെ ചരിത്രം
നെല്ലറച്ചാല്‍ യുദ്ധങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട്. കുറിച്യ ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരേ യുദ്ധം നയിച്ച മലബാർ സിംഹം പഴശി രാജയ്ക്കൊപ്പം നെല്ലറച്ചാലില്നിന്നുള്ള അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന് യുദ്ധം നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്പ് ശേരഖങ്ങളും മറ്റു വിവരങ്ങളുമെല്ലാം നെല്ലറച്ചാല്‍ യാത്രയില്‍ പരിചയപ്പെടാന്‍ അവസരമുണ്ട്.
വയനാട്ടിലെ പണിയ ഗോത്രക്കാര്‍ നിര്‍മിക്കുന്ന തുടി എന്ന സംഗീതോപകരണത്തിന്റെ പ്രവര്‍ത്തനവും വിൽപനയുമെല്ലാം ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി ആദിവാസികള്‍ നിര്‍മിക്കുന്ന ഈ ഉപകരണത്തിന്റെ വിൽപന ഗ്രാമീണരുടെ ഉപജീവന മാര്‍ഗം കൂടിയാണ്. മാത്രമല്ല ഇവിടെ യൂക്കാലിപ്റ്റസിന്റെ ഗുണങ്ങളും അതിന്റെ ഔഷധ മൂല്യവും അറിയാനുള്ള അവസരവുമുണ്ട്.
ഏതൊക്കെ വഴിയെത്താം
മേപ്പാടിയില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് നെല്ലറച്ചാല്‍. നെടുമ്പാല വഴി ഇവിടേക്കെത്താം. മേപ്പാടിയില്‍നിന്ന് നെല്ലറച്ചാലിലേക്കുള്ള വഴിയില്‍ ഇരുവശവും വിശാലമായ തേയിലത്തോട്ടങ്ങളാണെന്നതും മറ്റൊരു കാഴ്ചയാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണെങ്കില്‍ അമ്പലവയല്‍ ടൗണ്‍ വഴി വടുവന്‍ചാല്‍ റോഡിലേക്ക് പ്രവേശിച്ച് അല്‍പ്പദൂരം പിന്നിട്ട് വലത്തോട്ട് തിരിഞ്ഞാല്‍ നെല്ലറച്ചാല്‍ വ്യൂ പോയിന്റ് എത്താം. അമ്പലവയല്‍ മുതല്‍ ഇവിടെ വരെ ലോക്കല്‍ ബസ് സര്‍വീസുകള്‍ ഉണ്ട്. എടക്കല്‍ ഗുഹ, ഹെറിറ്റേജ് മ്യൂസിയം, മഞ്ഞപ്പാറ വ്യൂ പോയിന്റ്, ഫാന്റം റോക്ക്, കാന്തന്‍പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് തുടങ്ങിയ മനോഹരമായ വിനോദ സഞ്ചാര സ്പോട്ടുകളും നിങ്ങള്‍ക്ക് നെല്ലറച്ചാലിനടുത്തായി ഉണ്ട്.
നിലവില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് നെല്ലറച്ചാലിലെത്തുന്ന സഞ്ചാരികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അണക്കെട്ടായതിനാല് തന്നെ ഒരു കാരണവശാലും പ്ലാസ്റ്റിക് കവറുകള്‍ വ്യൂ പോയിന്റില്‍ തള്ളരുത്.
മറവന്തുരുത്ത് വിളിക്കുന്നു
പച്ചപ്പും ചെറുഗ്രാമങ്ങളും കൊണ്ട് ചുറ്റപ്പെട്ട കോട്ടയം ജില്ലയിലെ മനോഹര ദ്വീപാണ് മറവന്തുരുത്ത്. മൂവാറ്റുപുഴയാറിൽ 3.5 കിലോമീറ്റര്‍ കനാലിലൂടെയുള്ള കയാക്കിംഗ്. കയാക്കിംഗിലുടനീളം കണ്ടാസ്വദിക്കാന്‍ പുഴയ്ക്ക് ഇരുവശത്തുമായി ഗ്രാമീണ ജീവിതങ്ങള്‍.
കയാക്കിംഗ് കഴിഞ്ഞെത്തുമ്പോള്‍ കഴിക്കാന്‍ സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങള്‍... ഇവിടത്തെ ഗ്രാമക്കാഴ്ചകളും സാഹസികതയും ആസ്വദിച്ചുള്ള യാത്ര നവ്യാനുഭവമാക്കി മാറ്റി മടങ്ങുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
മൂവാറ്റുപുഴയാറിന്റെയും വേമ്പനാട്ടു കായലിന്റെയും ഇടയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണിത്. ന്യൂയോര്‍ക്ക് ടൈംസ് 2023 ല്‍ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ മറവന്തുരുത്തും ഉള്‍പ്പെട്ടിരുന്നു.
ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കേരളത്തിലെ ആദ്യ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയും ആര്‍ട്ട് സ്ട്രീറ്റ് പദ്ധതിയുമാണ് മറവന്തുരത്തിനെ വ്യത്യസ്തമാക്കുന്നത്.
ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിലാണ് മറവന്തുരുത്തില് വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് പദ്ധതികള്‍ സജ്ജമായത്.
ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ആര്‍ട്ട് സ്ട്രീറ്റ്
മറവന്‍തുരുത്തിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് റോഡിന് ഇരുവശങ്ങളിലും വീടുകളുടെ മതിലുകളില്‍ വരച്ച ചിത്രങ്ങളോടുകൂടിയ ആര്‍ട്ട് സ്ട്രീറ്റാണ്. ദ്വീപിന്റെ ജീവിതത്തെയും ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ ചിത്രങ്ങളും.
കക്ക വാരിയും തടിവെട്ടിയും ചികിരി പിരിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോയ ഗ്രാമീണരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ കലാരൂപങ്ങളും കാഴ്ച്ചക്കാര്‍ക്ക് മിഴിവേകുന്നു.
അപൂര്‍വ പ്രാദേശിക പക്ഷികളുടെയും മത്സ്യങ്ങളുടെയും മറ്റ് കഥകളുടെയും ചിത്രങ്ങളുടെ ഒരു പരമ്പര ചുവര് ചിത്രങ്ങളുടെ ഭാഗമാണ്. ആര്‍ട്ട് സ്ട്രീറ്റ് പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പാക്കിയതും മറവന്തുരുത്തിലാണ്.
നാട്ടു തോടുകളിലൂടെ ഒരു രാത്രി സഫാരി
സൂര്യാസ്തമയ സമയത്ത് തോടുകളിലൂടെയുള്ള യാത്ര ഗംഭീര അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. തോടിന് ഇരുവശത്തുമുള്ള ഗ്രാമീണ ജീവിതങ്ങള്‍ കണ്ടറിഞ്ഞു കൊണ്ടുള്ള യാത്ര സഞ്ചാരികള്‍ക്ക് ഹൃദ്യാനുഭവമാണ്.
ഇരുവശത്തും ചൂടു ചായയും ചെറുകടികളുമായി ചെറിയ ചായക്കടകളുമുണ്ട്. പുഴയിലൂടെ കണ്ട്രി ബോട്ടിംഗ്, കോറക്കിള്‍ ബോട്ടിംഗ്, ശികാര ബോട്ട് എന്നിവയിലും യാത്ര ചെയ്യാം.
ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട പത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് മറവന്തുരുത്ത്.
വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും 18 കനാലുകളുമാണ് ഇവിടെയുള്ളത്. ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ മുദ്രാവാക്യമായ "ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്' എന്ന മാതൃകയില്‍ പങ്കാളിത്ത ടൂറിസം വികസന സമീപനമായാണ് ഇത് നടപ്പിലാക്കിയത്.
2022 ലെ ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന്റെ സ്ട്രീറ്റ് പ്രോജക്റ്റ് പ്രശംസിക്കപ്പെട്ടു, "ജലം സംരക്ഷിക്കുന്നതിനും ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിതരണത്തിനും' അവാര്‍ഡ് ലഭിച്ചു.
സാഹസികത നിറഞ്ഞ കയാക്കിംഗ്
അല്പം സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിലും കയാക്കിംഗ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്ന് ആരംഭിക്കുന്ന കയാക്കിംഗ് അരിവാള്‍ തോട് ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും.
3.5 കിലോമീറ്ററോളം ദൂരം കയാക്കിംഗ് നടത്താം. സൂര്യോദയം ഹൈലൈറ്റായുള്ള രാവിലെ 5.30 ന് ആരംഭിച്ച് ഒമ്പതിന് അവസാനിക്കുന്ന ട്രിപ്പുണ്ട്. സൂര്യാസ്തമയം ആകര്‍ഷണമായ കയാക്കിംഗ് ട്രിപ്പ് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ 6.30 വരെ നീളും. ഒരാള്‍ക്കും, രണ്ടുപേര്‍ക്കും നിന്നുതുഴയാവുന്ന എസ്യുപി തരത്തിലുള്ള മൂന്ന് കയാക്കുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മുവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ സ്വയം തുഴഞ്ഞുപോകുന്ന കയാക്കിങ്ങിലൂടെ 20 പേരുള്ള ഒരു ബാച്ചിനൊപ്പം 2 ട്രെയിനര്മാരുമുണ്ടാകും. ലൈഫ് ജാക്കറ്റ് ധരിക്കേണ്ട രീതിയും തുഴയേണ്ട രീതിയുമെല്ലാം അവര്‍ കൃത്യമായി പറഞ്ഞുതരും.
അപകട സാധ്യത കുറവുള്ള പ്രദേശത്തെ വെളളത്തില്‍ ഇറക്കി ട്രെയിനിങ് നല്‍കും. സിംഗിള്‍ കയാക്കും ഡബിള്‍ കയാക്കുമുണ്ട്. കുട്ടികളും കുടുംബവുമായി വരുന്നവര്‍ക്കുവേണ്ടിയാണ് ഡബിള്‍ കയാക്ക്.
ട്രെയിനിങ്ങിനു ശേഷം സ്വയം തുഴഞ്ഞെത്തുന്നത് മൂവാറ്റുപുഴയാറിലേക്കാണ്. മുന്നിലും പുറകിലുമായി ഇന്സ്ട്രക്ടര്മാരുള്ളതുകൊണ്ടു നിര്‍ഭയമായി തുഴയാം.
പുഴയ്ക്കു കുറുകെയുള്ള തുരുത്തുമ്മല്‍ തൂക്കുപാലത്തിനടിയിലൂടെ തുഴഞ്ഞെത്തുന്നത് തുരുത്തിനകത്തുള്ള തോടുകളിലേക്കാണ്. ഉള്തോടുകളിലേക്കു പ്രവേശിക്കുന്നതോടെ യാത്രയില്‍ കൂടുതല്‍ സാഹസികത നിറയുന്നു.
പ്രദേശവാസികള്‍ തോടിനു മുകളിലൂടെ സ്ഥാപിച്ചിട്ടുള്ള ചെറിയ തടിപ്പാലങ്ങള്ക്കടിയിലൂടെ വേണം മുന്നോട്ടു നീങ്ങാന്‍. വെള്ളത്തിനും പാലത്തിനുമിടയിലുള്ള ഉയരം കുറവായതിനാല്‍ തല കുനിക്കണം.
ഗ്രാമീണ കലാരൂപങ്ങള്‍
കുംഭ ഭരണി മുതല്‍ തീയാട്ട് വരെ നീളുന്ന ഉത്സവനാളുകളിലാണ് മറവന്‍തുരുത്തിലേക്ക് സഞ്ചാരികള്‍ കടൂതലായി എത്തുന്നത്. കുംഭം മുതല്‍ മേടം വരെയാണ് ഈ ഊത്സവം.
അഞ്ച് നിറത്തിലുള്ള പൊടിക്കൊണ്ട് കളം വരച്ച് തീയാട്ടുണ്ണി എന്ന വിഭാഗത്തിലെ ആളുകള്‍ നൃത്തം വയ്ക്കുന്നതാണ് തീയാട്ട് ഉത്സവം. ആറ്റുവേലയും ഗരുഡന് തൂക്കവും സര്‍പ്പം തുള്ളലും കാണാന്‍ നിരവധിപ്പേരാണ് എത്താറുള്ളത്.
ആയോധനകലാരൂപമായ കളരി അഭ്യസിക്കാനും ഇവിടെ സൗകര്യമുണ്ട്. കയര്‍ നിര്‍മാണം, ഓലമെടയല്‍, പപ്പട നിര്‍മാണം എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. രൂചികരമായ നാടന്‍ ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്.
എത്തിച്ചേരാന്‍
വൈക്കംഎറണാകുളം റൂട്ടില്‍ ടോള്‍ ജംഗ്ഷനില്‍നിന്ന് പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ഞിപ്പാലത്തെത്താം. കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപം ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റര്‍ യാത്ര ചെയ്താൽ മൂഴിക്കല്‍ വായനശാലയുടെ മുന്‍പിലെത്താം.
ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിംഗ് സ്റ്റാര്‍ട്ടിങ് പോയിന്റുകള്‍. തലയോലപ്പറമ്പില്‍നിന്ന് വരുകയാണെങ്കില്‍ പാലാംകടവ് ടോള്‍ റോഡില്‍ മൂന്ന് കിലോമീറ്ററോളം പിന്നിട്ടാല്‍ പഞ്ഞിപ്പാലത്ത് എത്താം.
മീന്പാറയിലെ മിന്നും കാഴ്ചകൾ
ജില്ല:
ഇടുക്കി ജില്ല
കാഴ്ച:
പ്രകൃതിഭംഗി
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം.
ഇവിടെ നിന്നാല്‍ പടിഞ്ഞാറ് അറബിക്കടലും തെക്ക് രാമപുരം പാലാ പ്രദേശവും കിഴക്ക് തൊടുപുഴ, ഇടുക്കി പ്രദേശങ്ങളും വടക്ക് കുണിഞ്ഞി കൊടികുത്തി മലകളും ദൃശ്യമാണ്.
ഇളംതെന്നലും മനംമയക്കുന്ന വിദൂരകാഴ്ചകളും പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും ആരെയും ആകര്‍ഷിക്കുന്നു. മേഘങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ അറബിക്കടലിലൂടെ കപ്പല്‍ സഞ്ചരിക്കുന്നതും കാണാനാകും.
വഴി:
ഇടുക്കി കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ നെല്ലാപ്പാറ ജംഗ്ഷനില്‍നിന്നു കുണിഞ്ഞി റോഡിലൂടെ ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീന്പാറയിലെത്താം.
ആലിംഗനം ചെയ്യും ആലിങ്കൽ വെള്ളച്ചാട്ടം
ഒരിക്കൽ കണ്ടാൽ നിങ്ങളുടെ ഓർമകളെ എന്നേക്കുമായി ആലിംഗനം ചെയ്യും ആലിങ്കൽ വെള്ളച്ചാട്ടം. മഴക്കാലത്ത് സൗന്ദര്യമേറും. വെള്ളച്ചാട്ടത്തിന് അല്പം അകലെ വരെയേ വാഹനങ്ങൾ എത്തൂ. തുടർന്ന് വനത്തിലൂടെ കാൽനട യാത്ര.
കാടിന്റെ മണമുള്ള ശീതക്കാറ്റും കിളികളുടെ കളകളാരവവും വെള്ളച്ചാട്ടത്തിന്റെ ഇരന്പൽ ശബ്ദവുമൊക്കെ ഈ യാത്രയിൽ അകന്പടിയായി ഉണ്ടാകും.
ശ്രദ്ധിക്കേണ്ടത്:
ആനച്ചൂരും ആനപ്പിണ്ടത്തിന്റെ ഗന്ധവുമൊക്കെ ഇടയ്ക്കിടെ കാറ്റിൽ അലിഞ്ഞെത്തും. അതുകൊണ്ട് അല്പം ജാഗ്രത വേണം.
ഇടയ്ക്കു കാട്ടാനകൾ വനപാതയിലേക്ക് എത്താൻ സാധ്യതയുണ്ട്. വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് ഇവിടം എപ്പോഴും. അവരുടെ നിർദേശങ്ങൾ അനുസരിച്ചാൽ പേടിക്കേണ്ടതില്ല.
മലയോരമേഖലയാണിത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് അതീവ സൗന്ദര്യമാണെങ്കിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ഇവിടേക്കു യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
പ്രദേശം കണ്ണും മനസും നിറയ്ക്കുമെങ്കിലും ഒരു ടൂറിസം കേന്ദ്രമെന്ന നിലയിൽ ഇനിയും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. പ്രവേശനം പാസ് മൂലം. കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിട്ടുണ്ട്.
സമീപത്തായി ഇരുപതോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കുട്ടവഞ്ചിയിലെ മീൻപിടിത്തം കാണാം. ഡാമിൽനിന്ന് ഒഴുകിവരുന്ന വെള്ളം ഷട്ടറുകളിലൂടെ പുറത്തേക്കു വരുന്ന കാഴ്ച മനംകവരും.
വഴി:
പാലക്കാട് മംഗലംഡാം അണക്കെട്ടിൽനിന്ന് 20 കിലോമീറ്ററും പൊൻകണ്ടം പള്ളിയിൽനിന്ന് ആറു കിലോമീറ്ററും സഞ്ചരിച്ചാൽ കടപ്പാറയിലെത്തും. ഇതിനു സമീപമാണ് ആലിങ്കൽ വെള്ളച്ചാട്ടം.
പി.ജെ. ജോണി
, മേലാർകോട്.
പച്ച നിറമുള്ള കടൽ
തമിഴ്നാടിന്റെ തായ്ലൻഡ് എന്നറിയപ്പെടുന്ന ലെമൂർ ബീച്ച്. ഇവിടെ കടലിന് ആകാശത്തിന്റെ നിറമാണെങ്കിലും ചിലപ്പോൾ അത് പച്ചനിറമുള്ള കടലായി മാറും. സഞ്ചാരികളുടെ സ്വർഗം എന്ന് വിശേഷിപ്പിക്കുന്ന ലെമൂർ മറ്റൊരു തായ്ലൻഡായി മാറുന്നത് നാം അറിയുന്നത് ഇവിടെ എത്തുമ്പോഴാണ്.
കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗണപതിപുരം ബീച്ച് എന്നറിയപ്പെടുന്ന ലെമൂർ ബീച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അതിമനോഹരമായ ബീച്ചുകൾക്കും അതിമനോഹരമായ കാഴ്ചകൾക്കും പേരുകേട്ടതാണ് ഈ പ്രദേശം.
മൃദുവായ വെളുത്ത മണലും ടർക്കോയ്സ് വെള്ളവും ഉള്ള ശാന്തമായ തീരപ്രദേശം . അറബിക്കടലിനാൽ ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ഹണിമൂൺ യാത്രക്കാർക്കും ഒരുപോലെ സങ്കേതമാണ്.
ലെമൂർ ബീച്ച് പ്രകൃതിയെ ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്. മണൽ, വെള്ള മൂടിയ തിരമാലകൾ, ചൂട് കാലാവസ്ഥ എന്നിവയ്ക്ക് പേരുകേട്ടതാണ് ഇത്. കടൽത്തീരത്ത്, ആളുകൾക്ക് നീന്തൽ, സർഫിംഗ്, സ്നോർക്കെലിംഗ്, സൺബത്ത്, ഗെയിമുകൾ എന്നിവ പോലെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസ്വദിക്കാം.
200 കിലോമീറ്ററിലധികം കടൽത്തീരമുള്ള ഇന്ത്യയിലെ ഏറ്റവും ആകർഷകമായ സ്ഥലം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയാണെന്നതിൽ സംശയമില്ല. അതിന്റെ ബീച്ചുകൾ വിശാലമാണ്, അതിലെ വെള്ളം ശുദ്ധമാണ്, അതിന്റെ പച്ചപ്പ് സമൃദ്ധമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്, ബീച്ച് പ്രേമികൾക്ക് ഇത് ഒരു പറുദീസയാണ്.
മഡഗാസ്കറിൽ നിന്നുള്ള ചെറിയ പ്രൈമേറ്റുകളുടെ പേരിലാണ് ബീച്ചിന് ഈ പേര് നൽകിയിരിക്കുന്നത്. ബീച്ച് വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമാണ്. സന്ദർശകർക്ക് വിശാലമായി കിടക്കാനും പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും ധാരാളം സ്ഥലമുണ്ട്.
ലെമൂർ ബീച്ചിലെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിശയിപ്പിക്കുന്ന സൂര്യോദയവും അസ്തമയ കാഴ്ചയുമാണ്. സന്ദർശകർക്ക് അതിരാവിലെ സൂര്യോദയം ആസ്വദിക്കാനും കടൽത്തീരത്ത് ചൂടുള്ള പ്രകാശം പരത്തിക്കൊണ്ട് സൂര്യൻ പതുക്കെ ചക്രവാളത്തിൽ ഉദിക്കുന്നത് കാണാനും കഴിയും.
വൈകുന്നേരങ്ങളിൽ, സന്ദർശകർക്ക് സൂര്യൻ സമുദ്രത്തിലേക്ക് അസ്തമിക്കുന്നത് കാണാൻ കഴിയും, ആകാശത്തെ ഉജ്ജ്വലമായ നിറങ്ങളാൽ വരയ്ക്കുന്നു.നീന്തൽ, ബോട്ടിംഗ്, മീൻപിടുത്തം എന്നിവയുൾപ്പെടെയുള്ള ജല കായിക വിനോദങ്ങൾക്കും ഈ ബീച്ച് പേരുകേട്ടതാണ്.
ധാരാളം തണലുള്ള പ്രദേശങ്ങൾ ബീച്ചിൽ ഉണ്ട്. നിരവധി ചെറിയ കഫേകളും റസ്റ്ററന്റുകളും ഈ ബീച്ചിൽ ഉണ്ട്. ബീച്ചിന് പുറമേ, ലെമൂർ ബീച്ചിന് ചുറ്റുമുള്ള പ്രദേശം വിവേകാനന്ദ റോക്ക് മെമ്മോറിയൽ, തിരുവള്ളുവർ പ്രതിമ എന്നിവയുൾപ്പെടെ നിരവധി ആകർഷണങ്ങളുടെ കേന്ദ്രമാണ്, ഇവ രണ്ടും ബീച്ചിൽ നിന്ന് കുറച്ച് അകലെയാണ്.
ഈ ഐക്കണിക് ലാൻഡ്മാർക്കുകൾ സന്ദർശകർക്ക് പ്രദേശത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് അറിയാനുള്ള അവസരം നൽകുന്നു. കന്യാകുമാരിയിലേക്കുള്ള യാത്രക്കാർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ലെമൂർ ബീച്ച്.
അതിമനോഹരമായ പ്രകൃതിഭംഗി, വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളുടെ ഒരു നിര, സമീപത്തെ ആകർഷണങ്ങൾ എന്നിവയാൽ ഈ മനോഹരമായ ബീച്ചിൽ എല്ലാവർക്കും എന്തെങ്കിലും ഉണ്ട്. നിങ്ങൾ വിശ്രമിക്കാനും വിശ്രമിക്കാനോ അല്ലെങ്കിൽ ചുറ്റുമുള്ള പ്രദേശം പര്യവേക്ഷണം ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിലും, ലെമൂർ ബീച്ച് അതിന് അനുയോജ്യമായ സ്ഥലമാണ്.
തമിഴ്നാടിന്റെ തായ്ലൻഡ് എന്നറിയപ്പെടുന്ന ലെമൂർ ബീച്ചിനെ മറ്റ് ബീച്ചുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവിടെ കടൽ അതിമനോഹരമായ പച്ച നിറത്തിലാണെന്നതാണ്. തിരക്കേറിയ ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി, താരതമ്യേന ശാന്തമായ ഇവിടെ സ്വയം മറന്ന് കുറച്ചു നേരം ചിലവഴിക്കാൻ കഴിയും. ദൂരെ നിന്ന് നോക്കിയാൽ ഒരു വിദേശ തീരം പോലെ തോന്നുന്ന ഒരിടമാണ് ലെമൂർ ബീച്ച്.
നാഗർകോവിൽ ഗണപതിപുരം ടൗൺ പഞ്ചായത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയിൽ നിന്ന് 27 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 80 കിലോമീറ്ററും ദൂരെയാണ് ലെമൂർ ബീച്ച്. തിരുവനന്തപുരത്തിനടുത്തുള്ള ഈ സ്ഥലം കന്യാകുമാരിയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇവിടെ സന്ദർശിക്കാറുണ്ട്.
ഒറ്റ വാക്കിൽ പറഞ്ഞാൽ ലെമൂർ ബീച്ച് കേരളത്തിന്റെ തലസ്ഥാനത്തിന് വളരെയടുത്ത് തമിഴ്നാട് തീരത്തെ ഒളിഞ്ഞിരിക്കുന്ന രത്നമാണ്. ലെമൂർ ബീച്ച് അതിന്റെ ശാന്തമായ അന്തരീക്ഷത്തിന് പേരുകേട്ടതാണെങ്കിലും, അപകടങ്ങളിൽ നിന്ന് മുക്തമല്ല.
നാട്ടുകാർ നിരന്തരം മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും, സഞ്ചാരികൾ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഏതു നിമിഷവും തിരകൾ അപകടകാരിയാകാം എന്ന യാഥാർഥ്യം മറക്കാതെ, സുരക്ഷിതമായി ബീച്ച് ആസ്വദിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
ADVERTISEMENT
ADVERTISEMENT
LATEST NEWS
മാസപ്പടി കേസ്; വീണാ വിജയന് അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യയിലെത്തി
ഡൽഹി വിമാനത്താവളത്തിൽ 68 ശതമാനം വിമാനങ്ങളും വൈകി; ദുരിതത്തിലായി യാത്രക്കാർ
സ്വർണക്കുതിപ്പ്; ഗ്രാമിന് ഒൻപതിനായിരം കടന്നു
കുടുംബവഴക്ക്: ഗൃഹനാഥന് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT