കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ സേനാംഗങ്ങളെ ജില്ലാ പോലീസ് അനുസ്മരിച്ചു.
1959ലെ ഇന്ത്യ-ചൈന തർക്കത്തിൽ ലഡാക്കിലെ ഹോട്ട്സ്പ്രിംഗിൽ കാണാതായ പോലീസുകാരെ കണ്ടെത്താൻ പുറപ്പെട്ട പോലീസ് സംഘത്തിന് നേരേ ചൈനീസ് സൈന്യം നടത്തിയ അക്രമണത്തിൽ 10 പോലീസുകാർ വീരമൃത്യുവരിച്ചു. ഇവരുടെ സ്മരണാർഥമാണ് ഒക്ടോബർ 21ന് രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.
ഡിഎച്ച്ക്യു ക്യാന്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ അനുസ്മരണ പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാജ്യത്ത് 2023 സെപ്റ്റംബർ ഒന്നിനും 2024 ഓഗസ്റ്റ് 31നും ഇടയിൽ സേവനത്തിലിരിക്കെ മരിച്ച 214 സേനാംഗങ്ങളുടെ പേരുവിവരം വായിച്ചായിരുന്നു ആദരാഞ്ജലിയർപ്പണം. അഡീഷണൽ എസ്പി ടി.എൻ. സജീവ്, ഡിവൈഎസ്പിമാരായ പി.എൽ. ഷൈജു(സ്പെഷൽ ബ്രാഞ്ച്), ദിലീപ്കുമാർ ദാസ് (ഡിസിആർബി), എം.കെ. ഭരതൻ(നാർകോടിക് സെൽ), വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും ഇൻസ്പെക്ടർമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷത്തെ പോലീസ് സ്മൃതി ദിനം, ഏകതാദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ഇന്ന് എസ്പി കാഡറ്റുകൾക്ക് ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ് മത്സരം, നാളെ കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, 25ന് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാൻ വസന്തകുമാറിന്റെ വസതിയിൽ സന്ദർശനം എന്നിവ നടത്തും.