ഉരുവച്ചാൽ: ഇന്ധനം നിറയ്ക്കാൻ പോകുകയായിരുന്ന ടാങ്കറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ആംബുലൻസ് ഡ്രൈവറുടെ ഇടപെടൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം അർധരാത്രിയിലായിരുന്നു സംഭവം. പെട്രോൾ നിറയ്ക്കാൻ എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് ലോറിയുടെ മുൻഭാഗത്തു നിന്ന് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച അർധരാത്രി 12 ഓടെ കൂത്തുപറമ്പ്-മട്ടന്നൂർ റോഡിൽ മെരുവമ്പായിലാണ് സംഭവം.
തലശേരിയിലെ ആശുപത്രിയിൽ രോഗിയെ എത്തിച്ച് തിരിച്ചു വരികയായിരുന്ന പഴശി സഹചാരി ആംബുലൻസ് ഡ്രൈവറാണ് യാത്രയ്ക്കിടെ ലോറിയുടെ മുൻഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഇതുകണ്ട ഉടനെ ഡ്രൈവർ റിയാസും ആംബുലൻസിൽ ഉണ്ടായിരുന്നവരും ചേർന്ന് ഹോൺ മുഴക്കിയും മറ്റുമായി ലോറി നിർത്തിക്കുകയും സംഭവം പറയുകയായിരുന്നു. ലോറിയുടെ മുൻഭാഗത്ത് നിന്ന് വയർ ഷോർട്ട് സർക്യുട്ടായതാണ് തീ പിടിക്കാൻ കാരണം.