തൃശൂർ: മാസങ്ങളായി തകർന്നുതരിപ്പണമായി പാതാളപ്പാതയായി മാറിയ വടക്കേ സ്റ്റാൻഡിൽ വടക്കേച്ചിറയ്ക്കടുത്തുള്ള വലിയ കുഴികൾ താത്കാലികമായി മൂടി. ഇനി മഴപെയ്ത് ടാറും മണ്ണും ഒലിച്ചുപോകുംവരെ പാതാളപ്പാതയ്ക്കൊരു ഷോർട്ട് ബ്രേക്ക്.
റോഡായ റോഡൊക്കെ ഓണക്കാലത്തു പൊടിയും കല്ലും മണ്ണുമിട്ട് നികത്തിയപ്പോഴും ശാപമോക്ഷംകിട്ടാതെ കിടന്ന വടക്കേച്ചിറയ്ക്കടുത്തുള്ള കുഴികൾ നികത്തപ്പെടാതെ കിടന്നു. ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ പെടാപ്പാടുപെടുന്നതും അപകടത്തിൽപെടുന്നതും ദീപിക കഴിഞ്ഞദിവസം ചിത്രംസഹിതം പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് അടിയന്തരമായി കുഴികൾ നികത്തുകയായിരുന്നു.