കേളകം: തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി മാവോയിസ്റ്റ് ഭീഷണിയും വന്യമൃഗ ആക്രമണ ഭീഷണിയുമുള്ള മേഖലകളിൽ കേന്ദ്രസേനയെ വിന്യസിച്ചു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിലുൾപ്പെടുന്ന പതിനെട്ട് പോളിംഗ് ബൂത്തുകളിലാണ് കേന്ദ്രസേനയെ നിയോഗിച്ചത്. മാവോയിസ്റ്റ്, വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച കേന്ദ്രസേന കേളകത്ത് റൂട്ട് മാർച്ച് നടത്തി.
ഇന്ത്യ ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ അംഗങ്ങളടക്കമുള്ള കേന്ദ്രസേനയും കേരളാ പോലീസും സംയുക്തമായാണ് റൂട്ട് മാർച്ച് നടത്തിയത്. വന്യജീവി ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ ഇവയെ വെടിവച്ച് വീഴ്ത്താനുള്ള അധികാരവും പരിശീലനം ലഭിച്ച സേനാംഗങ്ങൾക്കുണ്ട്. ശാന്തിഗിരി, കോളിത്തട്ട് യുപി സ്കൂൾ, ഓടംതോട്, വളയംചാൽ, കൊട്ടിയൂർ എൻഎസ്എസ് എസ്എൻഡിപി സ്കൂളുകൾ, അമ്പായത്തോട് സെന്റ് ജോർജ് യുപി സ്കൂൾ, അടയ്ക്കാത്തോട്, ചെട്ടിയാംപറമ്പ് തുടങ്ങിയ പോളിംഗ് സ്റ്റേഷനുകളാണ് കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയ്ക്ക് കീഴിൽ വരിക.