ഈരാറ്റുപേട്ട: നടയ്ക്കൽ സ്വദേശികളായ ദമ്പതികളുടെ നഷ്ടപ്പെട്ട 34,000 ഓളം രൂപയും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തി നൽകി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
കഴിഞ്ഞദിവസം വീട്ടിൽനിന്നു പണവും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗുമായി ദമ്പതികൾ കുഞ്ഞുമായി കാറിൽ കയറിയ സമയം കുഞ്ഞ് വീഴാൻ തുടങ്ങിയതിനെത്തുടർന്ന് ദമ്പതികൾ തങ്ങളുടെ കൈവശം ഇരുന്ന ബാഗ് വാഹനത്തിന്റെ മുകളിൽവച്ച് മറന്നുപോവുകയും തുടർന്ന് യാത്രാമധ്യേ ഇതു നഷ്ടപ്പെടുകയുമായിരുന്നു.
സ്വർണാഭരണങ്ങൾ അടങ്ങിയ കവർ ഈരാറ്റുപേട്ടയിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പി.സി. സുനിലിനു ലഭിക്കുകയും ഉടൻതന്നെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പണം ലഭിച്ചത് പനച്ചിപ്പാറ സ്വദേശിനിയായ അഞ്ജനയ്ക്കായിരുന്നു. അഞ്ജനയും ഇത് സ്റ്റേഷനിൽ എത്തിച്ചു. വൈകുന്നേരത്തോടെ ദമ്പതികൾ പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടുവെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തി. തുടർ നടപടികൾ സ്വീകരിച്ച ശേഷം നഷ്ടപ്പെട്ട ബാഗ് ദമ്പതികൾക്ക് ഈരാറ്റുപേട്ട സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. തോമസിന്റെ നേതൃത്വത്തിൽ തിരികെ നൽകി.