കരുവഞ്ചാൽ: മലയോരത്തെ പ്രധാന ടൗണായ കരുവഞ്ചാലിലൂടെ ഒഴുകുന്ന പുഴ മലിനമാക്കുന്നതായി ആക്ഷേപം. പുഴയോട് ചേർന്ന കെട്ടിടങ്ങളിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് പുഴ മലിനമാക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഇവർ പ്ലാസ്റ്റിക്കും അജൈവമാലിന്യങ്ങൾ ഉൾപ്പെടെ പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. കഴിഞ്ഞദിവസം ജില്ലാ എൻഫോഴ്സ്മെന്റെത്തി പരിശോധന നടത്തി നടപടിയെടുത്തെങ്കിലും വീണ്ടും അന്യസംസ്ഥാന തൊഴിലാളികൾ പുഴ മലിനമാക്കുന്നത് തുടരുകയാണ്.
ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ കക്കൂസ് ടാങ്കിന്റെ പൈപ്പ് പൊട്ടി പുഴയിലേക്കാണ് ഒഴുകുന്നത്. ഇതിനെതിരെ പുഴ സംരക്ഷണ സമിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണൻ നടുവിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. പുഴയോരത്ത് നിരവധി കുടിവെള്ള സ്രോതസുകളും ഉണ്ട്. പുഴയിൽ നിന്ന് വരുന്ന ജലം കുടിവെള്ള സ്രോതസിലേക്കും എത്തിച്ചേരുന്നുണ്ട്. ഇത് മലമ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പകരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.