ചെറുപുഴ: മഴപെയ്താൽ ചെറുപുഴയിലെത്തുന്നവർക്ക് കയറി നിൽക്കാൻ കടവരാന്തയാണ് ഏക ആശ്രയം. നിലവിലുള്ള ബസ്കാത്തിരിപ്പ് കേന്ദ്രം ചോർന്നൊലികുകയാണ്. ഒരാൾക്കും ഇതിനുള്ളിൽ കയറി നിൽക്കാൻ കഴിയില്ല. ചുറ്റിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നു.
ഇതിനുള്ളിലാണ് മുലയൂട്ടൽ കേന്ദ്രവും ഉള്ളത്. മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ചെറുപുഴ ബസ് സ്റ്റാൻഡിലെത്തുന്നവർ ഏറെ ദുരിതത്തിലാണ്. ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ചെറുപുഴ പഞ്ചായത്ത് അധികൃതർ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ചെറുപുഴ ബസ് സ്റ്റാൻഡിലെത്തുന്നത്. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുവാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.