കണ്ണൂർ: എംഎ സോഷ്യൽ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഹിസ്റ്ററിയിൽ കണ്ണൂർ സർവകലാശലയിൽ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി തലശേരി അതിരൂപതയിലെ വൈദികർ.
തടിക്കടവ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺസൺ (ഫാ. ഷിന്റോ ) പുലിയുറുന്പിലിന് ഒന്നാം റാങ്കും വിമലഗിരി സെന്റ് മേരിസ് പള്ളി വികാരി ഫാ. ജോസഫ് (ഫാ. ജോബിൻ) കൊട്ടാരത്തിലിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്. ഇരുവരും ഉദുമ ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളജിലായിരുന്നു പഠനം.
കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ പഠനകാലത്ത് ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഇരുവരും ബിരുദമെടുത്ത ശേഷം വിവിധ ഇടവകളിലെ സേവനത്തിനുശേഷമാണ് ഉദുമ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്. ചിട്ടയായ പഠനവും ദൈവാനുഗ്രഹവുമാണ് നേട്ടത്തിന് പിന്നിലെന്ന് ഇരുവരും പറഞ്ഞു. കാസർഗോഡ് ജില്ലയിലെ വരക്കാട് പുലിയുറുന്പിൽ സെബാസ്റ്റ്യന്‍ - ഫിലോമിന ദന്പതികളുടെ മകനാണ് ഫാ. ഷിന്റോ. വെള്ളരിക്കുണ്ടിലെ കൊട്ടാരത്തിൽ ജോയി- എൽസമ്മ ദന്പതികളുടെ മകനാണ് ഫാ. ജോബിൻ.