ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ ഭദ്രകാളി ക്ഷേത്രത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ആലക്കോട് ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഒരു കോടിയിലേറെ രൂപ മുടക്കിയെന്ന് അവകാശപ്പെടുന്ന കരിങ്കൽ ശിലകൾ കൊണ്ട് നിർമിച്ച ഭദ്രകാളി ക്ഷേത്രം ചോർന്നൊലിക്കുന്ന നിലയിലാണ്.
നിർമാണ പ്രവൃത്തിയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായും സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്ര ഭരണസമിതിയാണ് ഇതിന് ഉത്തരവാദിയെന്നും യോഗം കുറ്റപ്പെടുത്തി. അഴിമതി നടത്തിയവർ ക്കെതിരേ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. എം.ജി. ജയേഷ്, സി.ജി. ഗോപൻ, പി.കെ. പ്രകാശൻ, സൗമ്യ, എം.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.