മൂന്നുപീടിക: കയ്പമംഗലത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽപരിശോധനയിൽ ചായക്കട അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യവും, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെവച്ച് പ്രവർത്തിച്ചതുമായ മൂന്നുപീടിക പ്രദേശത്തെ ചായക്കടയാണ് അടപ്പിച്ചത്. കാലാവധി കഴിഞ്ഞ പാൽ ഉപയോഗത്തിനായി സൂക്ഷിച്ച കൂൾ ബാറിന് നോട്ടീസ്നൽകി.
മൂന്നുപീടിക, അറവുശാല എന്നീ പ്രദേശങ്ങളിലെ ഭക്ഷണം കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ഭക്ഷണം പാചകംചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാരപരിശോധന നടത്തണമെന്നു ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. കയ്പമംഗലം കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആർ. സുരേഷ് , ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എസ്. ബിനോജ്, കെ.വി. രഞ്ജിത്ത്, എ.ഡി. ലദീപ്, വൈ. മുഹമ്മദ് ബാദുഷ എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.