കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ പൂതക്കുഴിയില്‍ ഫയർ സ്റ്റേഷന് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഇടക്കുന്നം സ്വദേശി കിഴക്കുംകരയില്‍ സന്തോഷ് വർഗീസി (43)നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ അഗ്നിരക്ഷാസേന കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയും കാഞ്ഞിരപ്പള്ളിയില്‍നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയുമായിരുന്ന ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിഞ്ഞെത്തിയ ലോറിയുടെ പിന്‍ഭാഗം ജീപ്പിന്റെ മുന്‍വശത്ത് ഇടിക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു.
പതിവായി അപകടമുണ്ടാകുന്ന ഇവിടെ അനധികൃത പാര്‍ക്കിംഗും പെട്ടെന്ന് വാഹനങ്ങള്‍ തിരിക്കുന്നതുമാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ അപകടം നടക്കുന്ന സമയം ഇരുവശങ്ങളിലും ലോറി അടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നെന്നും അപകടത്തില്‍പ്പെട്ട ലോറിക്ക് മുന്‍പിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് വലതുഭാഗത്തേക്ക് തിരിക്കാന്‍ ശ്രമിച്ചതായും പിന്നാലെ എത്തിയ ബസിന്റെ ഡ്രൈവര്‍ പറഞ്ഞു. നേരത്തേ ഇതിന് തൊട്ടടുത്ത് അപകടത്തില്‍പ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചിരുന്നു. ഇതിനുശേഷം വേഗനിയന്ത്രണം അടക്കം ഏര്‍പ്പെടുത്തിയിട്ടും അപകടങ്ങള്‍ക്ക് കുറവില്ല. ചെറിയ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനും ഭാരവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യമുയരുന്നത്.