14 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
1451955
Monday, September 9, 2024 7:48 AM IST
പെരുമ്പാവൂർ: പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളടക്കം നാലു പേരെ പിടികൂടി. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ടമാൽ സ്വദേശികളായ പവിത്ര പരസേത്ത് (25), ബിജയ് നായിക് (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് ഇതരസം സ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനത്തിലായിരുന്നു മലയാളികളായ രണ്ടുപേർ ഒമ്പതു കിലോഗ്രാം കഞ്ചാവ് കടത്തിയത്.
ഓടക്കാലി ഭാഗത്തേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. പെരുമ്പാവൂർ ഭാഗത്ത് വാഹനം തടഞ്ഞു നിർത്തിയ പരിശോധനയിൽ പ്രത്യേകം കവറുകളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരു ന്നു.
ഒഡീഷ കണ്ടമാൽ സ്വദേശികളെ അഞ്ചു കിലോഗ്രാം കഞ്ചാവുമായി പഴങ്ങനാട് ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. സൗത്ത് കളമശേരിയിലുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതികൾ നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയായിരുന്നു. ഇന്നലെ പുലർച്ചെ ട്രെയിൻ മാർഗം കളമശേരിയിൽ കഞ്ചാവുമായി എത്തിയ വിജയ് നായിക്, പവിത്ര പരസേത്ത് എന്നിവർ പഴങ്ങനാട് ഭാഗത്ത് വില്പനയ്ക്കായി എത്തുകയായിരുന്നു. ഒഡീഷയിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 30,000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.
ഓണത്തോടനുബന്ധിച്ചായിരുന്നു പരിശോധന. എഎസ്പി മോഹിത് റാവത്ത്, നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി. ഷംസ്, ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്ഐ ജെ.സജി,എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, കെ.എ. നൗഷാദ്, സിപിഒമാരായ മനോജ് കുമാർ, ടി.എ. അഫ്സൽ, സി.പി. അൻസാർ, അരുൺ കെ. കരുൺ, ബെന്നി ഐസക്, റോബിൻ ജോയി, മുഹമ്മദ് നൗഫൽ, ബനാസിർ സിബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റൂറൽ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 185 കേസുകൾ രജിസ്റ്റർ ചെയ്തു. 210 പേരെ അറസ്റ്റ് ചെയ്തു. 25 കിലോയോളം കഞ്ചാവ്,120 ഗ്രാം ബ്രൗൺഷുഗർ, 25 ഗ്രാം ഹെറോയിൻ എന്നിവയും പിടികൂടിയിരുന്നു.