ഇരിട്ടി: പാലത്തുംകടവ് പാറയ്ക്കമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മാറ്റിപ്പാർപ്പിച്ച രണ്ടു കുടുംബങ്ങളുടെയും സ്ഥലം ഏറ്റെടുക്കാൻ തീരുമാനമായി.
ക്രഷറിന് സമീപം 16 വർഷമായി താമസിക്കുന്ന എബ്രഹാം വാളിമല, ദേവസ്യ എണ്ണശേരിൽ എന്നിവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതകഥ ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അയ്യൻകുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രഷർ ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ഇവരുടെ സ്ഥലം ഏറ്റെടുക്കാൻ തീരുമാനമായത്.
ജനുവരി മാസത്തോടെ രണ്ടു കുടുംബത്തിനും നിശ്ചയിച്ച തുക നൽകി ഭൂമി ഏറ്റെടുക്കും. മുന്പ് നിരവധി തവണ ഇതേ ആവശ്യമായി സ്ഥലം ഉടമകൾ ക്രഷർ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. നിലവിൽ കുടുംബം വാണിയപ്പാറതട്ട് ഉണ്ണീശോ പള്ളിയുടെ പാരിഷ് ഹാളിലാണ് കഴിയുന്നത്. പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചക്ക് വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, പഞ്ചായത്തംഗങ്ങളായ സെലീന ബിജോയി, ബിജോയി പ്ലാത്തോട്ടം എന്നിവർ പങ്കെടുത്തു.