കരുവഞ്ചാൽ: ചത്ത് അഴുകിയ പന്നിയെ ഒഴുക്ക് വെള്ളത്തിലിട്ടു. ഇന്നലെ ചാണോക്കുണ്ട് കരിവേടംകുണ്ടിലെ തോട്ടിലാണ് അഴുകിയ പന്നിയെ കൊണ്ടുവന്നിട്ടത്. പ്രദേശത്താകെ ദുർഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ചീഞ്ഞ് അഴുകിയ പന്നിയെ തോട്ടിൽനിന്ന് കണ്ടെത്തിയത്.
പിന്നീട് സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് പന്നിയെ മറവു ചെയ്തു. ഉദയഗിരി പഞ്ചായത്തിൽ പന്നിപ്പനി പടർന്ന് പിടിച്ച് ചത്തുപോയ പന്നിയാകാം ഇതെന്ന് നാട്ടുകാർ സംശയിക്കുന്നു. പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുന്ന വിധത്തിലുള്ള സാമൂഹ്യദ്രോഹ പ്രവൃത്തികൾ നടത്തുന്നവരെ കണ്ടെത്താൻ തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, റവന്യൂ, വനം, ആരോഗ്യ വകുപ്പുകൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.