അക്കൗണ്ടിലേക്കു പണം തെറ്റിവന്നു; ബാങ്കിൽ അറിയിച്ച് നഗരസഭ ശുചീകരണ തൊഴിലാളി
Sunday, August 25, 2024 6:14 AM IST
ചാലക്കുടി: ഗൂഗിൾപേ വഴി അക്കൗണ്ടിലേക്കു 80,000 രൂപ ലഭിച്ച വിവരം ബാങ്കിനെ അറിയിച്ച് നഗരസഭാ ശുചീകരണ തൊഴിലാളി മാതൃകയായി. വിആർ പുരം കളപ്പാട്ടിൽ സിജുവിനാണു പണം ലഭിച്ചത്. തനിക്കുള്ളതല്ലെന്നു മനസിലാക്കിയ സിജു തനിക്ക് അക്കൗണ്ടുള്ള ചാലക്കുടിയിലെ എസ്ബിഐ ബാങ്കിൽ വിവരം അറിയിച്ചു.

പണം അയച്ച നമ്പറിലേക്ക് ബാങ്ക് അധികൃതർ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് ഒഡിഷയിലുള്ള ഒരു കുടുംബം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിനു മറ്റൊരാൾക്ക് അയച്ച പണമാണെന്നും നമ്പർതെറ്റി സിജുവിന്‍റെ അക്കൗണ്ടിലേക്കു വന്നതാണെന്നും മനസിലായത്.

പൈസ തെറ്റി അയച്ചതാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് ഒഡിഷയിലെ ബാങ്കിൽച്ചെന്നു വിവരം അറിയിക്കാൻ അവരോട് ആവശ്യപ്പെട്ടു. തുടർന്ന് ഒഡിഷയിലെ ബാങ്ക് അധികൃതർ ചാലക്കുടി ബാങ്കിനെ വിവരങ്ങൾ അറിയിച്ചു.

അക്കൗണ്ട് വഴി പണം തിരിച്ചയച്ചാൽ മതിയെന്നു സിജുവിനോട് മാനേജർ പറഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ സാധിച്ചില്ല. അവധിദിവസങ്ങൾ കഴിഞ്ഞ് സിജു ബാങ്കിലെത്തി അക്കൗണ്ടിലൂടെ പണം തിരിച്ചയയ്ക്കും.