മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിലുൾപ്പെടുത്തി മൂവാറ്റുപുഴ നഗരസഭയ്ക്ക് ഒന്നാം ഘട്ടമായി അനുവദിച്ച അഞ്ച് കോടി ചെലവഴിച്ച് തൊടുപുഴയാറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിർമിക്കും. നഗരസഭാധ്യക്ഷൻ പി.പി. എൽദോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ ഡിപിആർ സംബന്ധിച്ച് ചർച്ച നടത്തി തീരുമാനമെടുത്തു.
പദ്ധതിക്ക് അനുവദിച്ച അഞ്ച് കോടി നഗരസഭയ്ക്ക് ലഭിച്ചു. ഈ തുക ഉപയോഗിച്ച് നഗരസഭ ഡ്രീംലാൻഡ് പാർക്കിൽനിന്ന് തൊടുപുഴയാറിന് കുറുകെ പേട്ടയിലേക്ക് തൂക്കുപാലവും, പേട്ട മുതൽ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിർമിക്കാനാണ് തീരുമാനം.
രണ്ടാംഘട്ടം ലഭിക്കുന്ന എട്ട് കോടി ഉപയോഗിച്ച് വാച്ച് ടവർ, മ്യൂസിയം, കഫ്റ്റീരിയ, ജെട്ടി, ജലയാത്രയ്ക്കുളള സോളാർ ബോട്ട് തുടങ്ങിയവ ഒരുക്കുമെന്ന് പി.പി. എൽദോസ് അറിയിച്ചു. മണ്ണ് പരിശോധന പൂർത്തിയാക്കി ഡിപിആർ ആകുന്നതോടെ നിർമാണം ആരംഭിക്കും.
എറണാകുളം ഡിടിപിസി നിർമാണ മേൽനോട്ടം നിർവഹിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടേയും ടൂറിസം വികസന വകുപ്പിന്റെയും സഹായത്തോടെ വിപുലമായ വിനോദ സഞ്ചാര വികസനത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
മൂവാറ്റുപുഴ ഇതോടെ വിനോദസഞ്ചാരികളുടെ ഇടത്താവളമായി മാറും. നഗരഹൃദയഭാഗത്താണ് ഡ്രീംലാൻഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
നാലര ഏക്കർ വിസ്തൃതി വരുന്ന പാർക്കിന്റെ ഭൂരിഭാഗം പ്രദേശവും പ്രകൃതിദത്തമാണ്. പാറക്കെട്ടുകളും ഇല്ലിക്കാടുകൾ കുന്നുകളും മറ്റും അതുപോലെ നിലനിർത്തിയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. പാർക്ക് കൂടുതൽ ആകർഷകമാക്കുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
യോഗത്തിൽ ഡിടിപിസി സെക്രട്ടറി, ആർക്കിടെക്ട്, മേജർ ഇറിഗേഷൻ എഇ, നഗരസഭാ സെക്രട്ടറി, ടൂറിസം ക്ലബ് പ്രതിനിധി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സന്നദ്ധ, സാമൂഹിക, റസിഡൻസ് സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.