വനിത ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതികളെ നാട്ടിലെത്തിച്ചു
1430178
Wednesday, June 19, 2024 6:34 AM IST
വൈപ്പിൻ: എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ വനിത ഓട്ടോ ഡ്രൈവറായ തച്ചാട്ടുതറ ജയയെ-47 കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ പോലീസ് നാട്ടിലെത്തിച്ചു. ഒന്നാം പ്രതി ആലപ്പുഴ എഴുപുന്ന പാറായികവല വെമ്പിള്ളി വീട്ടിൽ സോളമൻ എന്ന് വിളിക്കുന്ന അഗിൻ ഡാനിയൽ (22), എരമല്ലൂർ ചമ്മനാട് കറുകപറമ്പിൽ വീട്ടിൽ മനു (22) എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ നേരത്തെ അറസ്റ്റിലായ ജയയുടെ അമ്മായിയുടെ മകൾ പ്രിയങ്കയുടെ ഭർത്താവായ സജീഷിന്റെ സുഹൃത്തുക്കളാണ് പ്രതികൾ. വ്യക്തി വൈരാഗ്യത്തെതുടർന്ന് ജയയെ വകവരുത്താൻ ഒരു ലക്ഷം രൂപയ്ക്ക് പ്രിയങ്കയും സജീഷും പ്രതികൾക്ക് കൊട്ടേഷൻ നൽകിയതാണെന്ന് പോലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി ഡാനിയൽ ജോസഫ് - 23 ഇപ്പോഴും ഒളിവിലാണ്. മാത്രമല്ല ഗൂഢാലോചനയിൽ പങ്കുള്ള സജീഷിനെയും പോലീസിനു കണ്ടെത്താനായിട്ടില്ല.
സജീഷിന്റെ സുഹൃത്ത് നായരമ്പലം സ്വദേശി വിധുൻ ദേവിനെ പ്രിയങ്കക്കൊപ്പം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ആക്സിഡന്റായി കിടക്കുന്ന സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് രണ്ടാം പ്രതി മനുവാണ് പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിൽനിന്നും ജയയെ ഓട്ടം വിളിച്ചത്. തുടർന്ന് പലകാരണങ്ങൾ പറഞ്ഞ് ജയയെ ബീച്ചിലെത്തിച്ച് മർദിക്കുകയായിരുന്നു.