ഗ്രൗണ്ട് ഹാൻഡ്ലിംഗ് തൊഴിലാളിയുടെ ആത്മഹത്യ : വിമാനത്താവളത്തിലേക്ക് 24ന് തൊഴിലാളികളുടെ മാർച്ച്
1430374
Thursday, June 20, 2024 4:51 AM IST
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർഇന്ത്യ എയർപോർട്ട് സർവീസ് ലിമിറ്റഡിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് തൊഴിലാളി പി.വി. സുരേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ആക്ഷൻ കൗൺസിലിൽ സമരമാരംഭിക്കുമെന്ന് ഐഎൻടിയുസി പ്രസിഡന്റ് വി.പി. ജോർജ്, ബിഎംഎസ് പ്രസിഡന്റ് സുമേഷ് വലിയനെല്ലൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
24ന് രാവിലെ 10 ന് വിമാനത്താവളത്തിലേക്ക് തൊഴിലാളികളുടെ മാർച്ച് സംഘടിപ്പിക്കും. ലോട്ടസ് 8 ഹോട്ടൽ പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. കഴിഞ്ഞ ഏഴിനാണ് ഒക്കൽ വെങ്ങോലയിലെ വീട്ടിൽ സുരേഷ് ആത്മഹത്യ ചെയ്തത്. ജോലി സ്ഥലത്ത് മാനസികമായി പീഡിപ്പിച്ച മേലുദ്യോഗസ്ഥന്റെ പേരും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സുരേഷിന്റെയടക്കം നിരവധി തൊളിലാളികളുടെ ജോലി കാരണമില്ലാതെ പലവട്ടം നിഷേധിച്ചു. ഇതിനെതിരായ പരാതിയിൽ സുരേഷിന് പുറത്താക്കപ്പെട്ട ദിവസത്തെ വേതനം നൽകണമെന്ന് സെൻട്രൽ ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടും മാനേജ്മെന്റ് നടപ്പാക്കിയില്ല. വിമാനത്താവളത്തിനായി വീടും സ്ഥലവും വിട്ടുനൽകിയിട്ടും സ്ഥിരം ജോലിയോ ടാക്സി പെർമിറ്റോ സുരേഷിനും കുടുംബത്തിനും ലഭിച്ചിട്ടില്ല.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരോട് തന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആത്മഹത്യാക്കുറിപ്പിൽ സുരേഷ് ആവശ്യപ്പെട്ടിരുന്നു.
മരണശേഷം മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കും സുരേഷിന്റെ ഭാര്യ നിവേദനം നൽകിയിട്ടുണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഷിജോ തച്ചപ്പിള്ളി, എം.പി. പ്രദീപ് കുമാർ എന്നിവരും പങ്കെടുത്തു.