മരണക്കയങ്ങളായി ബീച്ചുകൾ
1430367
Thursday, June 20, 2024 4:38 AM IST
വൈപ്പിൻ: വൈപ്പിനിൽ ലൈഫ് ഗാർഡുകളുടെ കാവലില്ലാത്ത ബീച്ചുകളിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്നു. ഇക്കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ അഞ്ചു ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. മേയ് 12ന് പുതുവൈപ്പ് ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ കലൂർ കതൃക്കടവ് വെള്ളേപറമ്പിൽ അഭിഷേക് (21) മേത്തേക്കാട് മിലൻ (20), ഗാന്ധിനഗർ ചെറുവള്ളി ആൽവിൻ ( 20) എന്നിവർ മുങ്ങിമരിച്ചിരുന്നു.
14 ന് ചെറായി പ്രധാന ബീച്ചിനു തെക്ക് മാറി കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളികളായ ജാവേദ് (28), ഷഹബാൻ (23) എന്നിവർക്കും ദാരുണാന്ത്യം സംഭവിക്കുകയുണ്ടായി. രണ്ടിടങ്ങളും ലൈഫ് ഗാർഡു കളുടെ സേവനമില്ലാത്ത ബീച്ചുകളാണ്.
സന്ദർശകർ പലയിടത്തും പരിധി വിട്ട് കുളിക്കാനിറങ്ങുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ബീച്ചുകളിൽ അപകട മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും തന്നെയില്ല. പൊതു അവധി ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ബീച്ചുകളിൽ മണ്ണിട്ടാൽ താഴാത്ത അത്ര ജനത്തിരക്കാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികളും അവധി ദിവസങ്ങളിൽ വൈപ്പിൻ ദ്വീപിലേക്ക് ഒഴുകിയെത്തുക പതിവാണ്.
ഇവരെയൊക്കെ നിയന്ത്രിക്കാൻ ചെറായി പ്രധാന ബീച്ചിലും രക്തേശ്വരി ബീച്ചിലും , മുനമ്പം മുസിരിസ് ബീച്ചിലും കുഴുപ്പിള്ളി ബീച്ചിലും മാത്രമേ ലൈഫ് ഗാർഡുകളുടെ സേവനമുള്ളൂ. ബാക്കിയിടങ്ങളിൽ സന്ദർശകരെ നിയന്ത്രിക്കാനാരുമുണ്ടാകില്ല. ഇതുമൂലം സന്ദർശകർ തോന്നിയ ഇടങ്ങളിൽ തോന്നിയ പോലെ ഇറങ്ങി കുളിച്ച് അപകടങ്ങൾ വരുത്തി വയ്ക്കുകയാണ്.
എന്നാൽ അപകട മരണങ്ങൾ തുടർക്കഥയായിട്ടും ഉത്തരവാദിത്തപ്പെട്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയോ സർക്കാർ ടൂറിസം വകുപ്പിന്റെയോ കണ്ണുകൾ തുറപ്പിക്കാനാകുന്നില്ല. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.