കളമശേരിയിൽ 22 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
1430180
Wednesday, June 19, 2024 6:34 AM IST
കളമശേരി: കളമശേരി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു. നഗരസഭ ചെയർപേഴ്സന്റെ വാർഡിൽ മൂന്നും 30-ാം വാർഡിൽ ആറും നഗരസഭാ ജീവനക്കാരിൽ ഒൻപത് പേർക്കുമുൾപ്പെടെ 22 പേർക്കാണ് കളമശേരിയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
നഗരസഭ സൂപ്രണ്ടടക്കം ഡെങ്കിപ്പനി പിടിപെട്ട് ലീവിലുമാണ്. കൂടുതൽ ജീവനക്കാർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവർ ഇന്നലെ ടെസ്റ്റിന് തയാറായി. കൂടുതൽ ജീവനക്കാർക്ക് പനി ബാധിച്ചാൽ നഗരസഭ പ്രവർത്തനം സ്തംഭിക്കുന്ന സ്ഥിതിയാണ്.
മഴ പെയ്ത ശേഷം പാത്രങ്ങളിലും ഒഴിഞ്ഞ പറമ്പിലും വെള്ളം കെട്ടികിടന്ന് കൊതുക് വളർന്നതാകാം ഡെങ്കിപ്പനി പടരുന്നതെന്നാണ് അധികൃതരുടെ നിഗമനം. നഗരസഭയുടെ ചുറ്റിനും അലസമായി കൊണ്ടിട്ടിരിക്കുന്ന ഇലക്ട്ര് ടൂബുകളിലും ഉപയോഗശൂന്യമായ ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകിയതാണ് നഗരസഭ ജീവനക്കാർക്ക് രോഗം പടരാൻ കാരണമെന്നാണ് വിലയിരുത്തൽ.
ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഇന്നലെ ആരോഗ്യ വിഭാഗം യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. കളമശേരി മാർക്കറ്റ്, മജിസ്ട്രേറ്റ് കോടതി, അടക്കമുള്ള സ്ഥലങ്ങളിൽ മാസ് ക്ലീനിംഗ് നടത്താൻ യോഗം തീരുമാനിച്ചതായി കളമശേരി ഹെൽത്ത് എച്ച്ഐ പറഞ്ഞു.