കാർബോറാണ്ടം പൊട്ടിത്തെറി : നഷ്ടപരിഹാരം നൽകാതെ കമ്പനി, റവന്യു വകുപ്പ് അന്വേഷണം തുടങ്ങി
1430587
Friday, June 21, 2024 4:59 AM IST
കളമശേരി: സൗത്ത് കളമശേരി വ്യവസായ മേഖലയിലെ കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ നാശനഷ്ടങ്ങളുണ്ടായ നാട്ടുകാർക്ക് കന്പനി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കുന്നതിനോട് വിമുഖതകാട്ടുന്നതായി ആരോപണം. സംഭവ ദിവസം വീടുകൾ സന്ദർശിച്ച് നഷ്ടപരിഹാരം ഉറപ്പു നൽകിയ ഉദ്യോഗസ്ഥർ കമ്പനി എൻജിനീയറുമായെത്തി നഷ്ടം വിലയിരുത്താമെന്നാണ് പറഞ്ഞിരുന്നെങ്കിലും വാക്കുപാലിച്ചില്ല.
പിന്നീട് നഗരസഭാ എൻജിനീയറുമാർ ഇന്നലെ വീടുകൾ സന്ദർശിച്ചാണ് നാശനഷ്ടങ്ങൾ വിലയിരുത്തിയത്. വിവരങ്ങൾ ആരാഞ്ഞ ജനപ്രതിനിധികളോട് സർക്കാർതലത്തിൽ തീരുമാനങ്ങളുണ്ടാകട്ടെയെന്ന് കന്പനി അധികൃതർ പറഞ്ഞതായാണ് വിവരം. കമ്പനിയുടെ പരിസരത്ത് താമസിക്കുന്നവർ നഷ്ടപരിഹാരത്തിനു പുറമെ മേഖല ഇൻഷ്വർ ചെയ്യാൻ കമ്പനി തയാറാകണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.
പൊട്ടിത്തെറി സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്കും, തഹസിൽദാർക്കും പ്രാധമിക റിപ്പോർട്ട് നൽകി. 38-ാം വാർഡായ കെ.ബി പാർക്കിൽ 53 ഉം, 40-ാം വാർഡായ മുട്ടാറിൽ 11 ഉം, 41-ാം വാർഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 13 ഉം ഉൾപ്പെടെ 77 വീടുകൾക്ക് കേടുപാടുകൾ ഉണ്ടായതായാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്.
കണയന്നൂർ തഹസിൽദാർ എസ്റ്റിമേറ്റെടുത്ത് നഷ്ടപരിഹാരം നൽകാനാണ് സാധ്യത. അല്ലാതെ ഒരു ഒത്തുതീർപ്പിനും തയാറല്ലെന്ന് കമ്പനി നഗരസഭാ കൗൺസിലന്മാരെ അറിയിച്ചിട്ടുണ്ട്.