മാലിന്യം ഓടയിൽ നിന്ന് വീണ്ടും ഓടയിലേക്ക്
1430170
Wednesday, June 19, 2024 6:11 AM IST
കൂത്താട്ടുകുളം: അഴുക്കുചാലുകളിൽ നിന്നും കോരി കരയിൽ നിക്ഷേപിച്ച മാലിന്യം വീണ്ടും അഴുക്കുചാലുകളിലേക്ക്. കൂത്താട്ടുകുളം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് പിന്നിലൂടെ കടന്നുപോകുന്ന അഴുക്കുചാലിലെ മാലിന്യം മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോരി കരയിൽ നിക്ഷേപിച്ചിരുന്നു. മഴ ആരംഭിച്ചതോടെ കരയിലെ മാലിന്യം തിരികെ അഴുക്കുചാലിലേക്ക് വീഴുന്ന സ്ഥിതിയായതോടെയാണ് സംഭവം പരാതിയായത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
ഈ അവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ അഴുക്കുചാലുകൾ പൂർവസ്ഥിതിയിലാവുകയും മഴവെള്ളം റോഡിലും പരിസരത്തെ കെട്ടിടങ്ങളിലും കയറുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും.അഴുക്കുചാലിന് സമീപത്തു തന്നെയാണ് കാർഷിക ഉൽപ്പാദന വിപണന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അഴുക്കുചാൽ നിറഞ്ഞു കവിയുന്ന സാഹചര്യമുണ്ടായാൽ ആദ്യം വെള്ളം എത്തുന്നത് വിപണന കേന്ദ്രത്തിന്റെ ഉള്ളിലായിരിക്കും. കർഷകരിൽ നിന്നും സംഭരിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇതിനുപുറമേ ഈ റോഡിൽ സ്ഥിതിചെയ്യുന്ന മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളമെത്തും.
കരയിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ ഇവിടെ നിന്നും നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെയും കർഷകരുടെയും ആവശ്യം. ഇതോടൊപ്പം തന്നെ കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് പിൻവശവും പഴയ മാർക്കറ്റ് പരിസരവും വൃത്തിഹീനമായി തുടരുകയാണ്. സബ് ഡിപ്പോ കെട്ടിടത്തിന് പിന്നിൽ കാടുകയറിയും പഴയ പരസ്യ ബോർഡുകൾ ഉപേക്ഷിച്ച നിലയിലാണുള്ളത്. ഇവിടെ തന്നെയാണ് ആളുകൾ മലമൂത്ര വിസർജനം നടത്തുന്നതും. പൊതുജനങ്ങൾക്ക് വെല്ലുവിളിയായി തെരുവുനായ്ക്കളും ഇവിടെ തന്പടിച്ചിരിക്കുന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുന്ന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.