നടപടിയാകാതെ ഗോശ്രീ ബസുകളുടെ നഗരപ്രവേശം
1430583
Friday, June 21, 2024 4:59 AM IST
വിജ്ഞാപനം വന്നിട്ട് ഏഴു മാസം
കൊച്ചി: സര്‍ക്കാര്‍ വിജ്ഞാപനം വന്ന് ഏഴു മാസമായിട്ടും ഗോശ്രീ ബസുകളുടെ നഗരപ്രവേശനം കടലാസില്‍ തന്നെ. ഗതാഗത നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വൈപ്പിന്‍ വഴി സര്‍വീസ് നടത്തുന്ന ഒന്‍പതു ബസുകള്‍ക്ക് മാത്രമാണ് പെര്‍മിറ്റിനായി അപേക്ഷ നല്കാന് യോഗ്യതയുണ്ടായിരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ഇവര്‍ പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കിയിരുന്നു. പെര്‍മിറ്റ് നല്കാന് ആര്‍ടിഒ തത്വത്തില്‍ തീരുമാനമെടുത്തതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ റോഡ് ട്രാൻസ്പോര്‍ട്ട് അഥോറിറ്റിയുടെ യോഗം ചേരാനായില്ല.
റീജണല്‍ ട്രാൻസ്പോര്‍ട്ട് ഓഫീസര്‍ക്ക് പുറമേ കളക്ടറും പോലീസ് കമ്മീഷണറും സമിതിയില്‍ അംഗങ്ങളാണ്. പെരുമാറ്റച്ചട്ടം പിന്‍വലിച്ചെങ്കിലും ഇവരുടെ സൗകര്യം കണക്കിലെടുത്താകും തീയതി തീരുമാനിക്കുക. മീറ്റിംഗ് ചേരാനായാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസുടമകളും.
നിയമപ്രകാരം 25 കിലോമീറ്ററാണ് പ്രൈവറ്റ്-ഓര്‍ഡിനറി ബസുകള്‍ക്കുള്ള പെര്‍മിറ്റ്. പറവൂര്‍, മുനമ്പം, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിൽനിന്നു വരുന്ന ബസുകള്‍ നഗരത്തില്‍ പ്രവേശിച്ചാല്‍ 25 കിലോമീറ്റര്‍ എന്ന പരിധി കടക്കും. നായരമ്പലം എടവനക്കാട് ഭാഗത്തു നിന്ന് ഇങ്ങോട്ടുള്ള ബസുകള്‍ക്ക് ദൂരപരിധിയുടെ അടിസ്ഥാനത്തില്‍ നഗരപ്രവേശത്തിന് അവകാശമുണ്ട്. ഈ നിലയിലാണ് ഒന്‍പത് ബസുകള്‍ പെര്‍മിറ്റിനായി അപേക്ഷ നല്‍കിയത്.
എടവനക്കാട് നിന്ന് സര്‍വീസ് ആരംഭിക്കുന്ന ഏഴു ബസുകളും ഞാറയ്ക്കല്‍, പുതുവൈപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു ബസുകളും പെര്‍മിറ്റിനായി അപേക്ഷിച്ചവയില്‍ പെടുന്നു. ഇതില്‍ അഞ്ചു ബസുകള്‍ വൈറ്റില ഹബിലേക്കും രണ്ടു ബസുകള്‍ കാക്കനാട്ടേക്കും രണ്ടു ബസുകള്‍ മറ്റിടങ്ങളിലേക്കുമാണ് സര്‍വീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതിയില്‍ നിന്ന് വൈറ്റിലയ്ക്ക് എട്ടു കിലോമീറ്ററും കാക്കനാട്ടേക്ക് 10 കിലോമീറ്ററുമാണ് ദൂരം. എടവനക്കാട് നിന്നു പുറപ്പെടുന്ന ബസുകള്‍ക്ക് ഹൈക്കോടതിയില്‍ എത്തിയ ശേഷം 10 കിലോമീറ്റര്‍ കൂടി യാത്രയ്ക്ക് അനുമതിയുണ്ട്. പെര്‍മിറ്റ് അനുവദിക്കുന്നതോടെ രണ്ടു പതിറ്റാണ്ടായുള്ള ദ്വീപ്ജനതയുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുക.