കാക്കനാട്ടെ ഫ്ളാറ്റ് സമുച്ചയങ്ങളിലെ കുടിവെള്ള വിതരണം മൂന്നിടങ്ങളില്‍ നിന്ന്
1430188
Wednesday, June 19, 2024 6:50 AM IST
കൊച്ചി: കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയങ്ങളിലെ അയ്യായിരത്തോളം താമസക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ തുടക്കംമുതൽ മൂന്ന് മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഫ്ളാറ്റിന് സ്വന്തമായുള്ള കുഴല്‍ കിണറില്‍ നിന്നും മഴവെള്ള സംഭരണിയില്‍ നിന്നുമുള്ള വെള്ളത്തിന് പുറമേ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് കളക്ഷനും ഇവിടെയുണ്ട്.
രേഖ പ്രകാരം ഒരു ഫ്ലാറ്റ് സമുച്ചയത്തിന് മാത്രമാണ് വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള കണക്ഷനുള്ളതെങ്കിലും ഇതിലൂടെ ലഭിക്കുന്ന വെള്ളം എല്ലാ ഫ്ലാറ്റിലേക്കും എടുക്കുകയാണ് രീതി. മൂന്ന് മാര്‍ഗത്തിലൂടെയുള്ള വെള്ളം ഒരുമിച്ച് ശേഖരിക്കുന്നതിനായി പ്രധാന ടാങ്കും ഇവിടെയുണ്ട്. ഈ വെള്ളം ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നതെന്നാണ് അസോസിയേഷന് അവകാശപ്പെടുന്നത്. ഇതിനായി ഒരു സ്വകാര്യ ഏജന്‍സിക്ക് കരാറും നല്‍കിയിട്ടുണ്ട്. ഇവര്‍ ശുദ്ധീകരണം ശരിയായ വിധം നടത്താറുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജനപ്രതിനിധികള്‍ അടക്കം ആവശ്യപ്പെട്ടു.
മൂന്ന് ഉറവിറങ്ങളിൽ നിന്നും കൂടിച്ചേരുന്ന വെള്ളത്തില്‍ കാഠിന്യം കുടുതലായതിനാല്‍ ഇതോടൊപ്പം ടാങ്കര്‍ വെള്ളംകൂടി ചേര്‍ക്കാന്‍ അസോസിയേഷന് തീരുമാനമെടുത്തു. ഇതിൻപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നാല് ഉറവിടങ്ങളിൽ നിന്നുള്ള വെള്ളം ഒരുമിച്ചാക്കി ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതാണ് അസോസിയേഷന് ഭാരവാഹികളെ ആശയക്കുഴപ്പത്തിലാക്കിയത്.
ഏത് ഉറവിടത്തില്‍ നിന്നുള്ള വെള്ളത്തില്‍ നിന്നാണെന്ന് ബാക്ടിരീയയുടെ സാന്നിധ്യം ഉള്ളതെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച പ്രധാന ടാങ്കിലെ മുഴുവന്‍ വെള്ളവും അസോസിയേഷന് നീക്കം ചെയ്തു. ടാങ്കര്‍ ലോറി വഴി ഇവിടേക്ക് വെള്ളം എത്തിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളത്തിന്റെ പരിശോധനാ ഫലം വന്നതിന് ശേഷം ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുള്ള ഉറവിടം കണ്ടെത്താനായാല്‍ അത് ഒഴിവാക്കുകയോ ഉപയോഗിക്കാന്‍ കഴിയുന്നതാണെങ്കില്‍ ശുദ്ധീകരിച്ച് ഉപയോഗിക്കുകയോ ചെയ്യുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
കളക്ടര്‍ റിപ്പോര്‍ട്ട് തേടി
കൊച്ചി: ഡിഎല്‍എഫ് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായ സംഭവത്തില്‍ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ വിശദമായ പരിശോധന നടത്തിയ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ചശേഷം ഡിഎംഒ ഡോ. കെ. ഷക്കീനയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേര്‍ന്ന് ഫ്ളാറ്റിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കാജനകമായി സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യ വിഭാഗം നല്കിയ സൂചന.