മഹിളാ കോൺഗ്രസ് നേതാവിന്റെ വീട് അടിച്ചു തകർത്ത മുഖ്യപ്രതി പിടിയിൽ
1430359
Thursday, June 20, 2024 4:38 AM IST
ആലുവ: തായിക്കാട്ടുകര എസ്എൻ പുരത്ത് മഹിളാ കോൺഗ്രസ് നേതാവ് കാട്ടുപ്പറമ്പിൽ ജിഷ ബാബുവിന്റെ വീട് സംഘം ചേർന്ന് തല്ലിത്തകർത്ത കേസിലെ മുഖ്യപ്രതി പിടിയിലായി. തായിക്കാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ മാധവപുരം സ്വദേശി രാഹുൽ (24)ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ ഗ്യാസ് ഗോഡൗൺ ഭാഗത്ത് നിന്നുമാണ് പ്രതി പിടിയിലായത്.
മേയ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസംതന്നെ കൂട്ടുപ്രതികളായ ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിക്കുസമീപം പീടികപ്പറമ്പിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് രഞ്ജിത്ത് (36), മാധവപുരം കോളനിയിൽ മെൽബിൻ (43) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെല്ലാം ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. സംഭവദിവസം വൈകിട്ട് മൂന്നരക്കും നാലരക്കുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രതികൾ വീട് ആക്രമിച്ച് തകർത്തത്. ഇരുനില വീടിന്റെ നാലുവശത്തെയും ജനൽ പാളികളും ഗ്ലാസുകളും തല്ലിയുടച്ചതിന് പുറമെ വീടിന്റെ മുൻ വാതിലും കുത്തിത്തുറന്നിരുന്നു. വീട്ടുമുറ്റത്തിരുന്ന നാല് ബൈക്കുകളും പൂച്ചെട്ടികളും നശിപ്പിച്ചിരുന്നു.
ജിഷ ബാബുവിന്റെ അയൽവാസിയായ ഭർതൃസഹോദരൻ ജയനെ വീട്ടിൽ കയറി മുഖ്യപ്രതി പ്രതി രാഹുൽ മർദിച്ചിരുന്നു. ഇത് തടയാനെത്തിയ ജിഷയുടെ മക്കൾ പോലീസിൽ പരാതി നൽകിയതിലെ വൈരാഗ്യമാണ് രണ്ടാഴ്ചയ്ക്ക് ശേഷം ആക്രമണത്തിന് കാരണമായത്.