അപകട ഭീഷണി ഉയർത്തി മരങ്ങൾ; പണമില്ലാതെ വിദ്യാഭ്യാസ വകുപ്പ്
1430589
Friday, June 21, 2024 4:59 AM IST
ആലുവ: അപകട ഭീഷണി ഉയർത്തി നിൽക്കുന്ന അരണമരങ്ങളും തെങ്ങും വെട്ടാൻ വനം വകുപ്പ് അനുമതി നൽകിയിട്ടും പണമില്ലാതെ വിദ്യാഭ്യാസ വകുപ്പ്. ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിൽക്കുന്ന അഞ്ചോളം അരണമരങ്ങളും രണ്ട് തെങ്ങുകളുമാണ് ഏത് നിമിഷവും നിലംപൊത്താവുന്ന രീതിയിൽ നിൽക്കുന്നത്.
മരം കാറ്റിൽ മറിഞ്ഞ് വീണാൽ നൂറു കണക്കിന് വിദ്യാർഥികൾക്ക് പരിക്കേൽക്കാമെന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു. ഒരു വർഷം മുമ്പ് വനം വകുപ്പിനോട് അനുമതി ചോദിച്ച് അപേക്ഷ നൽകിയത് കഴിഞ്ഞ ദിവസം അംഗീകരിച്ചു. എന്നാൽ മരം മുറിക്കാനുള്ള തുക ഇല്ലാതെ സ്കൂൾ അധികൃതർ വിഷമിക്കുകയാണ്.
വിദ്യാഭ്യാസ വകുപ്പിലും മരം മുറിക്കാനുള്ള തുകയില്ല. ടെൻഡർ നൽകി മരം മുറിക്കാനും നിരവധി നടപടിക്രമങ്ങൾ ഉണ്ട്. മരത്തടി ലേലം ചെയ്ത് വിറ്റാൽ കിട്ടാനിടയുളള തുക മുൻകൂർ അടച്ച ശേഷമേ മരം മുറിക്കാനാകൂ. വനം വകുപ്പ് എത്തി അളവും എടുക്കണം. പാഴ്മരങ്ങൾക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടാൻ കരാറുകാരും തയാറാകുന്നില്ല.
പകരം വിദ്യാലയത്തിന്റെ ചുമതല വഹിക്കുന്ന ആലുവ നഗരസഭയോ സുമനസുകളോ സാമ്പത്തിക ചെലവ് ഏറ്റെടുക്കാൻ തയാറാകണമെന്നാണ് പിടിഎ അഭ്യർഥിക്കുന്നത്. 8000 രൂപയാണ് മരങ്ങൾ മുറിക്കുന്നതിന് ചെലവായി കരുതിയിരിക്കുന്നത്.