ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മുങ്ങിമരിച്ചു
1430190
Wednesday, June 19, 2024 6:50 AM IST
ചെറായി: ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ തിരയിൽപെട്ട് മുങ്ങിമരിച്ചു. മൂന്നു പേരെ ലൈഫ് ഗാർഡുകൾ സാഹസികമായി രക്ഷപ്പെടുത്തി. ചെറായി പ്രധാന ബീച്ചിന് തെക്ക് മാറി ലൈഫ് ഗാർഡുകളുടെ പരിധിയിൽ വരാത്ത മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം. ഉത്തർപ്രദേശ് സ്വദേശികളായ ഷഹബാൻ (23), ജാവേദ് (28) എന്നിവരാണ് മരിച്ചത്.
ഇവരിൽ ഷഹബാന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ചെറായി ബീച്ചിനു പടിഞ്ഞാറ് ഭാഗത്തായി മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. ജാവേദിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് ചെറായിയിൽ തന്നെ കരക്കടിഞ്ഞു.
രണ്ടു വ്യത്യസ്ത സംഘങ്ങളായി എത്തിയ തൊഴിലാളികളിൽ ആദ്യസംഘത്തിൽ പെട്ടയാളാണ് ഷഹബാൻ. ഇയാളും സുഹൃത്തുക്കളും കുളിച്ചുകൊണ്ടിരിക്കെ ഷഹബാൻ ആദ്യം തിരയിൽ പെടുകയായിരുന്നു. ഇതേത്തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി ചെറായി, രക്ത്വേശ്വരി എന്നീ ബീച്ചുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തോമസ്, സുരേഷ്, ജോബ്, സ്മിരാജ് എന്നീ ലൈഫ് ഗാർഡുകൾ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നതിനിടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് ജാവേദ് ഉൾപ്പെടുന്ന മറ്റൊരു നാലംഗസംഘം ഈ ഭാഗത്ത് കുളിക്കാനിറങ്ങി.
ഇതിനിടെ ഉയർന്ന് പൊങ്ങിയ കടൽ തിരകളിൽ പെട്ട് ഈ സംഘവും കടലിലേക്ക് ഒഴുകി. പാഞ്ഞെത്തിയ ലൈഫ് ഗാർഡുകളുടെ സമയോചിതമായ രക്ഷാപ്രവർത്തനം മൂലം ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. എന്നാൽ ജാവേദിനെ കണ്ടെത്താനായില്ല.
ഷഹബാൻ അങ്കമാലി പ്രിൻസ് പ്ലാസ്റ്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയും, ജാവേദ് ഇടപ്പള്ളി ഭാഗത്ത് താമസിച്ച് പെയിന്റിംഗ് ജോലി ചെയ്തു വരുന്നയാളുമാണ്. ഫയർഫോഴ്സ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവ തിങ്കളാഴ്ച രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രണ്ടു മൃതദേഹങ്ങളും കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.