ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന: പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
1430358
Thursday, June 20, 2024 4:38 AM IST
പറവൂർ: നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. തെക്കേനാലുവഴിയിലെ വൈറ്റ് സിറ്റി, പെരുവാരത്തെ കെഎൽ-42 കിച്ചൻ, കെഎംകെ കവലയിലെ നഹാത്ത് ബേക്സ് റസ്റ്ററന്റ് എന്നിവിടങ്ങളിൽനിന്ന് പഴയ ചിക്കൻ, റൈസ്, ബീഫ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
പള്ളിത്താഴത്തെ നാടൻ ഫുഡ് എന്ന ഹോട്ടൽ വൃത്തിഹീനമായി അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായും ചേന്ദമംഗലം കവലയിലെ പുട്ടുകട മലിനജലം ഓടയിലേക്ക് തള്ളുന്നതായും നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതായും പരിശോധനയിൽ വ്യക്തമായി. അഞ്ച് ഹോട്ടലുകൾക്കായി നഗരസഭ 1,25,000 രൂപ പിഴയിട്ടു. പിടിച്ചെടുത്തവ നഗരസഭ ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡോൺ ബോസ്കോ ആശുപത്രിക്ക് എതിർവശമുള്ള സ്വാഗത് ഹോട്ടലിൽനിന്നു പിടികൂടിയ പഴകിയ ഭക്ഷണം ഹോട്ടലിലേക്ക് തന്നെ തിരിച്ചു കൊടുത്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി.വി. ജിജുവിനെ (ക്ലീൻ സിറ്റി മാനേജർ) സസ്പെൻഡ് ചെയ്തിരുന്നു.
പഴകിയ ഭക്ഷണം പിടികൂടുന്ന സംഭവത്തിൽ നഗരസഭ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ വിഷയം ശക്തമായി ഉന്നയിച്ചു. ഇതേതുടർന്ന് ഏറെ നാളുകൾക്ക് ശേഷമാണ് ഇപ്പോൾ ശക്തമായ നടപടി ഉണ്ടായത്. നിയമലംഘനം നടത്തുന്ന ഹോട്ടലുകളുടെ ഉടമകൾക്കായി ഭരണകക്ഷി കൗൺസിലർമാർ ഇടപെടുന്നത് പതിവായെന്ന ആക്ഷേപം ശക്തമാണ്.
നഗരത്തിലെ ഒരു ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചവർക്കു ഭക്ഷ്യവിഷബാധ ഉണ്ടായപ്പോഴും ഒരു ഭരണകക്ഷി കൗൺസിലർ ഇടപെട്ട് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നു. ഈ കൗൺസിലറിന്റെ ഇടപെടലിലാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത പഴകിയ ഭക്ഷണം തിരിച്ചു കൊടുക്കാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ പരിശോധനയ്ക്ക് ഇറങ്ങുമ്പോൾ തന്നെ ഹോട്ടലുകൾക്ക് മുന്നറിയിപ്പു പോകുന്നതായും പരാതിയുണ്ട്. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധി തന്നെ ജനങ്ങളുടെ ആരോഗ്യം തകർക്കുന്നതിന് കൂട്ടുനിൽക്കുന്ന ഇത്തരം നടപടികൾ സ്വീകരിക്കുന്നത് നഗരസഭ ഭരണ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.