മൂര്‍ക്കാട്ടിപ്പടി-തച്ചമറ്റത്തില്പ്പടി റോഡിന് ശാപമോക്ഷം
1464343
Sunday, October 27, 2024 7:07 AM IST
പെരുവ: തകര്‍ന്ന് കിടക്കുന്ന മൂര്‍ക്കാട്ടിപ്പടി-തച്ചമറ്റത്തില്പ്പടി റോഡ് നന്നാക്കാന്‍ നടപടികളായി. ഏഴ് മാസം മുമ്പ് കുത്തിപൊളിച്ചിട്ട റോഡാണ് ടാര്‍ ചെയ്യാൻ നടപടി ആയത്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ദീപിക കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റോഡ് ടാര്‍ ചെയ്യാന്‍ താമസിക്കുന്നതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ സമരത്തിന് തയാറെടുക്കുകയായിരുന്നു. മൂര്‍ക്കാട്ടിപ്പടി-തച്ചമറ്റത്തില്പ്പടി റോഡ് കഴിഞ്ഞ മാര്‍ച്ചിലാണ് ടാര്‍ ചെയ്യാനായി ജെസിബി ഉപയോഗിച്ചു കുത്തിയിളക്കിയത്. രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിലൂടെ ഓട്ടോറിക്ഷ പോലും സഞ്ചരിക്കാത്ത സ്ഥിതിയായിരുന്നു.
സ്കൂള്‍ വാഹനങ്ങള്‍ എത്താതായതോടെ കുട്ടികള്‍ കാല്‍നടയായാണ് സ്കൂളുകളില്‍ പോയി വന്നിരുന്നത്. ഇരുചക്ര വാഹനങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി പോകേണ്ട അവസ്ഥയിലാണ്. ടാര്‍ ചെയ്യാനായി മിറ്റലും ടാറും ഇറക്കിയിരുന്നെങ്കിലും പിന്നീട് കരാറുകാരന് ടാര്‍ ഇവിടെനിന്നും കയറ്റിക്കൊണ്ടു പോകുകയായിരുന്നു. കുറച്ച് ഭാഗത്ത് പൈപ്പ് സ്ഥാപിക്കാനുള്ളതുകൊണ്ടാണ് ടാറിംഗ് മാറ്റിവച്ചത്.
എന്നാല്‍ ഇത് വേഗത്തിൽത്തന്നെ പരിഹരിച്ചെങ്കിലും ഏഴ് മാസമായിട്ടും റോഡ് ടാര്‍ ചെയ്യാന്‍ നടപടിയായിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 17 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് റോഡില്‍ നടപ്പാക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.