മാലിന്യവാഹിനികളായി ജലാശയങ്ങൾ : കണ്ടില്ലെന്ന് നടിച്ച് ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും
1464135
Saturday, October 26, 2024 7:24 AM IST
കടുത്തുരുത്തി: പോളയും പായലും മാലിന്യവും നിറഞ്ഞു തോടുകള്‍. നാട്ടില്‍ തെളിനീരൊഴുക്കേണ്ട തോടുകളും ജലാശയങ്ങളും നീരൊഴുക്ക് നിലച്ചു കാര്‍ഷിക മേഖലയ്ക്കുള്‍പ്പെടെ ഭീഷണിയായി മാറി. മാലിന്യവാഹിനികളായി മാറിയ പ്രാദേശിക ജലസംഭരണികളായ നാട്ടിലെ ജലാശയങ്ങള്‍ ശുചിയാക്കണമെന്നാവശ്യങ്ങളോട് പുറം നിരിഞ്ഞ് ത്രീതല പഞ്ചായത്തുകളും സര്‍ക്കാരും.
അടുത്ത കാലത്ത് വൈക്കം മണ്ഡലത്തില്‍ കെ.ആശ എംഎല്‍എയുടെ നേതൃത്വത്തില്‍ മാലിന്യങ്ങളും പോളയും പായലും വാരി നീക്കി ചില തോടുകള്‍ വൃത്തിയാക്കിയിരുന്നു. ഇതിന്റെ പരിണിത നേട്ടങ്ങള്‍ ഏറേയായിരുന്നുവെന്നും നാട്ടുകാര്‍ ഒരുപോലെ സമ്മതിക്കുന്നു. കടുത്തുരുത്തി, കല്ലറ, ഞീഴൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ തോടുകളും കുളങ്ങളും കൈത്തോടുകളും ഉള്‍പ്പെടെയുള്ള ജനസംഭരണികളിലെല്ലാം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.
പുല്ലും പായലും ചെളിയും നിറഞ്ഞ് കിടക്കുന്നതിനാല്‍ തോടുകളില്‍ വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ല. നീരൊഴുക്ക് നിലച്ച തോടുകളും ജലാശയങ്ങളും വൃത്തിയാക്കാന്‍ നടപടികളില്ലെന്നു മാന്നാര്‍ മിച്ചഭൂമി പാടശേരത്തിലെ കര്‍ഷകനായ വിജയന് മുക്കാട്ടില്‍ പറയുന്നു. കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കര്‍ഷകരാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
എക്കല്‍ മണ്ണ് അടിഞ്ഞു കിടക്കുന്ന തോടുകളില്‍ ആനവാരി പുല്ലും മുള്ളന്‍ പായലും സിലോണ്‍ പായലുമെല്ലാം നിറഞ്ഞു കിടക്കുകയാണ്. എഴുമാംകായലിലേക്കും കരിയാറിലേക്കുമാണ് ജലാശയങ്ങളിലെയും തോടുകളിലെയും വെള്ളം ഒഴുകി പോകേണ്ടത്. എന്നാല്‍ ഏതാണ്ട് ഏല്ലാ തോടുകളും നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. വേനല്‍കാലത്ത് വെള്ളമൊഴികെയുള്ളവ ജലസംഭരണികളിലുണ്ടാവും.
വര്‍ഷകാലത്ത് ഏതാനും മഴയ്ക്കു തന്നെ തോടുടകള് നിറഞ്ഞു നാട്ടില്‍ വെള്ളപ്പൊക്കത്തിന് കാരണമാവും. പുഞ്ചകൃഷിയിറക്കേണ്ട സമയങ്ങളില്‍ മഴയുണ്ടായാല്‍ തോടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴില്ല. ഇതുമൂലം മോട്ടോറുകള്‍ സ്ഥിരമായി പമ്പ് ചെയ്താലും പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ കാലതാമസം നേരിടും. ഇതുമൂലം പുഞ്ച കൃഷിയിറക്കാന്‍ വൈകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കും. കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട്, ആപ്പാഞ്ചിറ തോട്, പ്രദേശത്തെ മറ്റു തോടുകളെല്ലാം മാലിന്യം നിറഞ്ഞു ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി.
വേനല്‍ ശക്തമായാല്‍ പ്രദേശവാസികളെല്ലാം കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥ നാട്ടില്‍ വ്യാപകമാണെങ്കിലും നിറയെ വെള്ളമുള്ള ജലാശയങ്ങള്‍ മാലിന്യംകൂടി കിടക്കുന്നത് പരിഹരിക്കാന്‍ നടപടികളില്ല. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും മൗനം പാലിക്കുകയാണ്. മാലിന്യം നിറഞ്ഞ ജലാശയങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.
നീരൊഴുക്കില്ലാത്ത തോടുകളില്‍ ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുമിഞ്ഞ് കൂടുകയാണ്. നീരൊഴുക്ക് പുന:സ്ഥാപിക്കാന്‍ തോടുകള്‍ ആഴം കൂട്ടി വൃത്തിയാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യം.