വെള്ളമെത്തിക്കാനാവുന്നില്ല; വഴിയിട വിശ്രമകേന്ദ്രം ‘ടേക്ക് എ ബ്രേക്ക് ’തുറക്കൽ വൈകുന്നു
1464342
Sunday, October 27, 2024 6:55 AM IST
കടുത്തുരുത്തി: വെള്ളമെത്തിക്കാൻ കഴിയാത്തതിനാൽ വഴിയിട വിശ്രമകേന്ദ്രം ആരംഭിക്കുന്നത് വൈകുന്നതായി ആക്ഷേപം. മാഞ്ഞൂര്‍ പഞ്ചായത്ത് കുറുപ്പന്തറ കവലയ്ക്കു സമീപം നിര്‍മിച്ച വഴിയിടം ടേക്ക് എ ബ്രേക്കാണ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകാതെ കിടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഏറേനാളുകളായെങ്കിലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി തുറന്നു കൊടുക്കാൻ ഇനിയും സാധിച്ചിട്ടില്ല.
2020-21 പദ്ധതിയില്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസിനു സമീപം വഴിയിട വിശ്രമകേന്ദ്രവും പൊതുശൗചാലയവും നിർമാണം പൂര്‍ത്തിയാക്കിയത്. വെള്ളത്തിനായി കുഴല്‍ക്കിണര്‍ കുത്തിയെങ്കിലും വെള്ളം കിട്ടിയില്ല. വാട്ടര്‍ അഥോറിറ്റിയുടെ വെള്ളം കിട്ടിയാലേ ഇനി പ്രവര്‍ത്തനം ആരംഭിക്കാനാകൂ. കോട്ടയം-എറണാകുളം റോഡിന്റെ മറുവശത്ത് കൂടിയാണ് വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളം ലഭ്യമാക്കി വിശ്രമകേന്ദ്രം തുറക്കാനാവുമെന്ന പ്രതീക്ഷ പഞ്ചായത്തിനുണ്ടായിരുന്നെങ്കിലും നപടിയായില്ല.
നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിച്ചു വഴിയിട വിശ്രമം കേന്ദ്രം തുറക്കാനാകുമോയെന്ന കാര്യം പരിഗണനയിലുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൊണ്ടൂക്കാലാ പറഞ്ഞു. വാട്ടർ അഥോറിട്ടിയുടെ വെള്ളം ലഭിക്കാത്ത പക്ഷം വെള്ളം പണം നല്കി എത്തിക്കേണ്ടി വരും. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് മാഞ്ഞൂര്‍ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രവും പൊതുശൗചാലയവും നിര്‍മിച്ചത്. 14 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയത്.
ഏറേ കാലങ്ങളായി വെറുതെ കിടക്കുന്ന കെട്ടിടത്തിന്റെ പരിസരം കാടുപിടിച്ച നിലയിലാണ്. ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഇതു തുറന്നുകൊടുത്തിരുന്നെങ്കില്‍ ഏറേ ഉപയോഗപ്പെടുമായിരുന്നു. കുറുപ്പന്തറ കവലയില്‍ പ്രാഥമികാവിശ്യങ്ങള് നിറവേറ്റാന്‍ പൊതുവായ മറ്റു സൗകര്യങ്ങളില്ല.
പിന്നെയുള്ളത് ജംഗ്ഷനില്‍നിന്നും 250 മീറ്ററോളം ദൂരത്തില്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനാണ്. ഇതാണെങ്കില്‍ അത്ര സൗകര്യങ്ങളുള്ളതുമല്ല. തടസങ്ങള്‍ ഒഴിവാക്കി കെട്ടിടം തുറന്നുകൊടുക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.