മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനൊരുങ്ങി ഏറ്റുമാനൂര്‍ : മന്ത്രിയുടെ നേതൃത്വത്തില്‍ ഒരുക്കം വിലയിരുത്തി
1464120
Saturday, October 26, 2024 7:14 AM IST
കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം സുഗമവും സുരക്ഷിതവുമാക്കുന്നതിന് ഇടത്താവളങ്ങളിലടക്കം സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ ഇടത്താവളത്തിലെ മുന്നൊരുക്കം വിലയിരുത്താനായി ഏറ്റുമാനൂര്‍ ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കും. സുരക്ഷയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും കണ്ട്രോള് റൂമും തുറക്കും. നിരീക്ഷണ കാമറകളും സിസിടിവികളും വഴി നിരീക്ഷണം ശക്തമാക്കും. പാര്‍ക്കിംഗിന് ക്രമീകരണം ഒരുക്കാന്‍ ആര്‍ടിഒ യെ ചുമതലപ്പെടുത്തി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവടങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ച് നീരിക്ഷണം ശക്തമാക്കും.
ഖര, ദ്രവമാലിന്യ സംസ്ക്കരണത്തിന് ശുചിത്വമിഷനും നഗരസഭയും സംയുക്തമായി നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്കി. മാലിന്യം സമയബന്ധിതമായി നീക്കുന്നതിന് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്കരണത്തിനായി കുമരകം പഞ്ചായത്തിന്റെ മൊബൈല്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സേവനം പ്രയോജനപ്പെടുത്തും.
കുപ്പിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന കൂടി നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് നിര്‍ദേശിച്ചു. ശുദ്ധജലം, സാനിട്ടേഷന്‍ സൗകര്യങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്കി.
മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കും. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രത്തില്‍ 32 സിസിടിവി കാമറകള്‍കൂടി സ്ഥാപിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്. പ്രതിദിനം 1,500 പേര്‍ക്കുവരെ ഭക്ഷണം, ചുക്കുവെള്ളം എന്നിവ നല്‍കുന്നതിന് നടപടി സ്വീകരിക്കും. തീര്‍ഥാടകര്‍ക്കായി 39 ടോയ്ലറ്റുകള്, 16 യൂറിന്‍ ഷെഡുകള്‍,13 ബാത്ത് റൂം എന്നിവ ദേവസ്വം ബോര്‍ഡ് ഒരുക്കും. ആവശ്യമെങ്കില്‍ ഇ ടോയ്ലറ്റുകള് സ്ഥാപിക്കും.
യോഗത്തില്‍ റവന്യു ദേവസ്വം സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടികര, ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, ദേവസ്വം അഡീഷണല്‍ സെക്രട്ടറി ടി.ആര്. ജയപാല്‍, ദേവസ്വം ചീഫ് എന്‍ജിനിയര്‍ രഞ്ജിത്ത് കെ. ശേര്, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ കെ.ആര്. ശ്രീലത, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഉഷ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റുമാനൂര്‍ ക്ഷേത്രവികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും: മന്ത്രി വി.എന്‍. വാസവന്
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്. ഏറ്റുമാനൂരില്‍ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഏറ്റുമാനൂര്‍ ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു. പഴയ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി വിപുലമായ പദ്ധതികളോടെയാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക. പുതിയ മാസ്റ്റര്‍ പ്ലാനിന്റെ കരട് രേഖ ചര്‍ച്ച ചെയ്യും.
ക്ഷേത്രത്തിന്റെ പെരുമയും പ്രൗഢിയും കൂടുതല്‍ പ്രകടമാകുന്ന നിലയിലാകും മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുക. കിഴക്കേനടയില്‍ പുതിയ ഗോപുരം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഊട്ടുപുരയും കല്യാണമണ്ഡപവും പുനരുദ്ധരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ശ്രീ കൈലാസ് ഓഡിറ്റോറിയം വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയില്‍ ശാസ്ത്രീയമായി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പടിഞ്ഞാറെ നടയില്‍ ഗോപുരം നിര്‍മിക്കുന്നതിന് പ്രൊപ്പോസല്‍ തയാറാക്കി. ചുവര് ചിത്രങ്ങളുടെ പഴമ നിലനിര്‍ത്തി അവയുടെ സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള നടപടികള്‍ നടന്നുവരികയാണ്. പതിനാറാം നൂറ്റാണ്ടില്‍ രചിച്ച ചിത്രങ്ങള്‍ അതേപടി സംരക്ഷിച്ചത് നിലനിര്‍ത്തുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി ക്ഷേത്രത്തില്‍ സ്ഥാപിച്ച ക്യുആര്‍ കോഡിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.