ഉറക്കംനടിച്ച് ഏറ്റുമാനൂര്‍ പോലീസ് : അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും ഗുണ്ടാ, മാഫിയ സംഘങ്ങള്‍ വിഹരിക്കുന്നു
1464333
Sunday, October 27, 2024 6:55 AM IST
കോട്ടയം: അതിരമ്പുഴയിലും സമീപപ്രദേശങ്ങളിലും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന നിരവധി സംഘങ്ങളാണു പ്രദേശത്ത് വിഹരിക്കുന്നത്.
കഞ്ചാവ്, എംഡിഎംഎ, ഹാരീഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയുടെ കൈമാറ്റവും വില്പനയും വന്‍തോതില്‍ പ്രദേശത്ത് നടക്കുന്നതായി സൂചനയുണ്ട്. ഇത്തരം സംഘങ്ങള്‍ക്കു പോലീസിന്റെയും ഉന്നത രാഷ്ട്രീയക്കാരുടെയും സഹായങ്ങളും ലഭിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പലപ്പോഴും പലവിധത്തിലുള്ള അക്രമസംഭവങ്ങള്‍ അറിയിച്ചിട്ടും ഏറ്റുമാനൂര്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും പരാതി വ്യാപകമാണ്. വിവിധ സമയങ്ങളില്‍ അതിരമ്പുഴ ടൗണിലും ഇടറോഡുകളിലും പോലീസിന്റെ സാന്നിധ്യമുണ്ടാകണമെന്നും അപ്രതീക്ഷിതമായി പോലീസ് എത്തിയാല്‍തന്നെ ഒരു പരിധിവരെ ഗുണ്ടാ, മാഫിയ മയക്കുമരുന്ന് സംഘങ്ങള്‍ ഒതുങ്ങുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍നിന്നും എക്സൈസ് എട്ടുകിലോഗ്രാം കഞ്ചാവുമായി കട്ടപ്പന സ്വദേശിയെ പിടികൂടിയിരുന്നു. ഇതര തൊഴിലാളി ഒഡീഷയില്‍നിന്നും ട്രെയിന്‍മാര്‍ഗം എത്തിച്ച രണ്ടു കിലോഗ്രാം വീതമുള്ള നാലു പൊതികള്‍ ഇയാള്‍ക്കു കൈമാറുകയായിരുന്നു.
ഈ കഞ്ചാവ് അതിരമ്പുഴയിലും സമീപപ്രദേശത്തുമുള്ള മാഫിയ സംഘങ്ങള്‍ക്കു കൈമാറുന്നതിനായി കട്ടപ്പന സ്വദേശി വാഹനത്തില്‍ ഗൈനക്കോളജിയിലെ പാര്‍ക്കിംഗില്‍ കാത്തുനിന്നതെന്നാണ് ലഭിക്കുന്ന സൂചന. എക്സൈസ് അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ കട്ടപ്പന സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ എക്സൈസ് അധികൃതര്‍ പരിശോധിച്ചുവരികയാണ്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കഞ്ചാവ് കൈമാറിയിരുന്നയാളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.
ഒരിടവേളയ്ക്കുശേഷമാണ് ദിവസങ്ങള്‍ക്കു മുമ്പ് അതിരമ്പുഴയില്‍ ഗുണ്ടാസംഘങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടകള്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ത്ത സംഭവമുണ്ടായത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടുപേര്‍ കൂടി ഇനിയും പോലീസിന്റെ പിടിയിലാകാനുണ്ട്.
രണ്ടുവര്‍ഷം മുമ്പു വരെ ഏറ്റുമാനൂര്‍ പോലീസിന്റെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് മാഫിയ സംഘങ്ങളും ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളും ചേര്‍ന്നു വന്‍തോതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം സംഘങ്ങൾ തമ്മിലുള്ള കുടിപ്പക തീര്‍ക്കലും പരസ്പരം ഏറ്റുമുട്ടുന്നതും പതിവായിരുന്നു.
അതിരമ്പുഴയിലെ യുവജനങ്ങള്‍ക്കിടയില്‍ മയക്കുമരുന്ന് മാഫിയയുടെ കടന്നുകയറ്റത്തിനും ഗുണ്ടാ ആക്രമണങ്ങള്‍ക്കുമെതിരേ വിവിധ കോണുകളില്‍നിന്നും പ്രതിഷേധം ശക്തമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും റാലിയും നടത്തിയിരുന്നു. മുഖ്യമന്ത്രിക്കും മറ്റ് അധികാരികള്‍ക്കും ഭീമഹര്‍ജി നല്കുന്നതിനുവേണ്ടി വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോറിക്ഷ-ടാക്സി സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു പൊതുജനങ്ങളില്‍നിന്ന് ഒപ്പുശേഖരണവും നടത്തിയിരുന്നു.
ഛോട്ടാ ഗുണ്ടകളും...
കോട്ടയം: അതിരമ്പുഴയിലും സമീപപ്രദേശങ്ങളിലും ഇപ്പോള്‍ വിഹരിക്കുന്ന ഛോട്ടാ ഗുണ്ടകള്‍ ആര്‍പ്പൂക്കര സ്വദേശി അലോട്ടി, അച്ചു സന്തോഷ് എന്നിവരുടെ സംഘത്തില്‍പ്പെട്ടവരാണെന്നാണ് നാട്ടുകാർ പറയുന്നത്.
മുന്‍കാലങ്ങളില്‍ പ്രദേശത്ത് സൈര്യ വിഹാരം നടത്തിയിരുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പലരെയും കാപ്പ ചുമത്തി നാടുകടത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഛോട്ടാ ഗുണ്ടകള്‍ തലപൊക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ആക്രമണം നടത്തിയവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുണ്ട്. കഞ്ചാവ്, ഗുണ്ടാ മാഫിയയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പങ്കാളിത്തവും വര്‍ധിച്ചുവരികയാണ്.
ആക്രമണത്തിനു മുമ്പായി ആദ്യം മൂന്നുപേര്‍ കടയിലെത്തി സാധനങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നു ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാക്കി ഇവര്‍ മടങ്ങുകയും കുറച്ചു സമയത്തിനുശേഷം 15 പേരുമായി വന്നു ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.
ഇവരുടെ സംഘത്തില്‍ വലിയ തോതില്‍ ചെറുപ്പക്കാരുണ്ടെന്നതിന്റെ സൂചനകൂടിയാണിത്. പ്രദേശത്തെ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു ഗുണ്ടാ, ലഹരി, മാഫിയ സംഘങ്ങള്‍ തമ്പടിക്കുന്നത്.