മാര്‍ കാളാശേരി പുണ്യചരിതനായ പ്രേഷിതപ്രവർത്തകൻ: മാര്‍ പെരുന്തോട്ടം
1464264
Sunday, October 27, 2024 5:19 AM IST
ചങ്ങനാശേരി: സഭയുടെ പ്രേഷിതപ്രവർത്തനത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ പുണ്യാത്മാവാണ് ബിഷപ് മാര്‍ ജയിംസ് കാളാശേരിയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മാര്‍ ജയിംസ് കാളാശേരിയുടെ 75-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് വിശിഷ്ടാതിഥിയായിരുന്നു. വരുംതലമുറ ക്രിസ്തീയ ചൈതന്യത്തോടെ പൊതുരംഗത്തേക്ക് കടന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ മോണ്‍. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഡയറക്ടര്‍ റവ.ഡോ. തോമസ് കറുകക്കളം മോഡറേറ്ററായിരുന്നു.
വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് പാറത്തറ, എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഡോ. ജോസഫ് ചൊവ്വേലിക്കുടിയില്‍, ഫാ. സെബാസ്റ്റ്യന്‍ കാളാശേരി, ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. ജോര്‍ജ് കാളാശേരി, റവ.ഡോ. തോമസ് കൊട്ടൂപ്പള്ളില്‍, ബിനു വെളിയനാടന്‍, ബിജു സെബാസ്റ്റ്യന്‍, സണ്ണി കോയിപ്പള്ളില്‍, ആന്റണി ആറില്‍ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാര്‍ ജയിംസ് കാളാശേരിയുടെ 75-ാം ചരമവാര്‍ഷികം ഇന്നാചരിക്കും. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ മാർ കാളാശേരിയുടെ മാതൃഇടവകയായ കൈനകരിയില്നിന്നാരംഭിച്ച ഛായാചിത്ര പ്രയാണം ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ സമാപിച്ചു.