പനി ബാധിച്ചുള്ള വിദ്യാർഥികളുടെ മരണം വൈക്കത്ത് വ്യാപിക്കുന്നു
1464128
Saturday, October 26, 2024 7:14 AM IST
വൈക്കം: പനി ബാധിതരായി സ്കൂൾ വിദ്യാർഥികൾ മരണപ്പെടുന്നത് വൈക്കത്ത് വർധിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് വിദ്യാർഥികളാണ് പനിബാധിച്ച് ചികിൽസയ്ക്കിടയിൽ മരണപ്പെട്ടത്. എച്ച് വൺ എൻ വൺ പനിയടക്കമുള്ള വൈറൽ പനികൾ സ്കൂൾ വിദ്യാർഥികളിലടക്കം വ്യാപിക്കാൻ തുടങ്ങിയിട്ടും വേണ്ടത്ര നിർദ്ദേശങ്ങളൊ ബോധവൽക്കരണമോ നൽകാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
ആറാട്ടുകുളങ്ങര സ്വദേശിയും ആശ്രമം സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയുമായ പതിമൂന്നുകാരൻ മരിച്ചത് നാലു ദിവസം മുമ്പാണ്. ടിവി പുരം ചെമ്മനത്തുകര ഗവൺമെന്റ് യുപി സ്കൂളിലെ ആറാം ക്ലാസുകാരിയായ 11കാരി ഇന്നലെയാണ് മരിച്ചത്. രണ്ട് പേർക്കും പനിയും ചുമയും ശ്വാസതടസവുമുണ്ടായിരുന്നതായാണ് പറയുന്നതെങ്കിലും മരണകാരണം പനിയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിക്കുന്നില്ല.
മുതിർന്നവർക്കും കുട്ടികൾക്കും എച്ച്വൺ എൻവൺ പനി വ്യാപിക്കുന്നതായാണ് സ്വകാര്യ ആശുപത്രി അധികൃതർ നൽകുന്ന സൂചന. എന്നാൽ വൈക്കം ഗവൺമെൻ്റ് ആശുപത്രി അധികൃതർക്ക് മാത്രം അനക്കമില്ല. ആരോഗ്യ പ്രവർത്തകർ പനി റിപ്പോർട്ട് ചെയ്താൽ ഒരു ഡോക്ടർ പോലും വിവരം തിരക്കുകയോ വേണ്ട നിർദ്ദേശം നൽകുകയൊ ചെയ്യുന്നില്ലെന്നാണ് പരാതി.
ഇതുമൂലം ഗുരുതരാവസ്ഥയിലെത്തുന്ന പനിയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരുന്നതാണ് കുട്ടികൾ മരണപ്പെടാൻ കാരണമെന്ന പരാതിയാണ് ഉയരുന്നത്. രോഗം റിപ്പോർട്ട് ചെയ്താൽ ചുമതലയുള്ള ആരോഗ്യ പ്രവർത്തക മാത്രമാണ് പേരിന് ഫോണിൽ വിളിക്കുന്നതെന്നാണ് ആക്ഷേപം.