മാര്‍ പവ്വത്തില്‍ ധരിച്ച കുരിശ് അണിയാനായത് ദൈവകൃപയെന്ന് മോണ്‍. ജോര്‍ജ് കൂവക്കാട്ട്
1464139
Saturday, October 26, 2024 7:24 AM IST
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് സ്ഥാനചിഹ്നങ്ങളായി ലഭിച്ച കുരിശും മോതിരവും ദൈവകൃപകളുടെ നിധികളായി. വൈദികനായിരിക്കെ കര്‍ദിനാളായി പ്രഖ്യാപിച്ച അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ ആർച്ച്ബിഷപ്പായി നിയമിച്ചതിനെ തുടര്‍ന്നാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അരപ്പട്ടയും കുരിശുമാലയും അണിയിച്ചത്. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിലെ ചാപ്പലില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനവും സ്ഥാനിക ചിഹ്നങ്ങളുടെ അണിയിക്കലും നടന്നത്.
മറുപടി പ്രസംഗമധ്യേ മോണ്‍. ജോര്‍ജ് കൂവക്കാട്ട് തന്റെ കഴുത്തിലണിഞ്ഞ കുരിശുയര്‍ത്തി ഇത് പവ്വത്തില്‍ പിതാവ് അണിഞ്ഞ കുരിശാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറുകയും കണ്ണുകള്‍ ഈറനണിയുകയും ചെയ്തു.
തന്നെ സെമിനാരിയിലേക്കു നയിക്കുകയും വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലേക്ക് അയക്കുകയും ചെയ്ത പവ്വത്തില്‍ പിതാവ് തനിക്ക് എന്നും അദൃശ്യ ശക്തിയാണെന്നും നിയുക്ത കര്‍ദിനാള്‍ അനുസ്മരിച്ചു. ചങ്ങനാശേരി അരമനയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ താമസിച്ചിരുന്ന മുറിയിലാണ് മോണ്‍.കൂവക്കാട്ടിന് താമസം ഒരുക്കിയിരിക്കുന്നത്.
നുണ്‍ഷ്യോയായി വിവിധ രാജ്യങ്ങളിൽ സേവനം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി സമ്മാനിച്ച മോതിരവും തനിക്ക് ഏറെ സന്തോഷം പകരുന്നതാണെന്നും മോണ്‍.കൂവക്കാട്ട് പറഞ്ഞു.