കഞ്ഞിക്കുഴി ജംഗ്ഷനിൽ കാൽനടക്കാരെ വലച്ച് ഓടയിലെ മലിനജലം
1464335
Sunday, October 27, 2024 6:55 AM IST
കോട്ടയം: തിരക്കേറിയ കഞ്ഞിക്കുഴി ജംഗ്ഷനു സമീപം ഓടകള്‍ നിറഞ്ഞ് മലിനജലം റോഡില്‍ പരന്നൊഴുകുന്നു. ദേശീയപാത 183 കോട്ടയം-കുമളി റോഡില്‍ മണര്‍കാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് എതിര്‍വശത്താണു മാലിന്യങ്ങള്‍ കലര്‍ന്ന അഴുകിയ ദുര്‍ഗന്ധംവമിക്കുന്ന ജലം പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തി ഒഴുകുന്നത്.
ഗതാഗതക്കുരുക്ക് അതിരൂക്ഷമായി അനുഭവപ്പെടുന്ന ഈ ഭാഗത്ത് ചില ദിവസങ്ങളില്‍ മലിനജലം പുറത്തേയ്ക്ക് എത്താറില്ലെങ്കിലും ഓടയില്‍ വെള്ളം വർധിക്കുന്നതോടെ വെളിയിലേക്ക് ഒഴുകാറാണ് പതിവ്. പ്രശ്നത്തിനു പരിഹാരമായി അറ്റകുറ്റപ്പണികള്‍ നടത്തിയാലും ഏതാനും ദിവസം കഴിയുമ്പോള്‍ വീണ്ടും പഴയപടിയാകും.
റോഡരികിലെ ഓടയിലേക്കാണ് ഹോട്ടലുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും മാലിന്യക്കുഴല്‍ വച്ചിരിക്കുന്നത്. കഞ്ഞിക്കുഴി ഭാഗത്തെ ഓടകള്‍ ബന്ധിക്കുന്ന സമീപത്തെ ദേശീയപാതക്ക് കുറുകെയുള്ള വലിയ കലുങ്കിലെ തടസമാണു പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദേശീയപാത, നഗരസഭാ അധികൃതരുടെ സംയുക്ത ഇടപെടലിലൂടെ മാത്രമേ ഓട ശുചീകരിച്ച് മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നതു തടയാന്‍ സാധിക്കു. യാത്രക്കാര്‍ക്കൊപ്പം സ്കൂള്‍ വിദ്യാര്‍ഥികളും സഞ്ചരിക്കുന്ന ഭാഗമായതിനാല്‍ അടിയന്തരമായി ഓടയുടെ നവീകരണം നടത്തേണ്ടതുണ്ട്.
മഴ പെയ്യുമെന്നുള്ള മുന്നറിയിപ്പുമുള്ളതിനാല്‍ മലിന്യജലം കൂടുതല്‍ ഭാഗത്തേക്ക് ഒഴുകിയെത്തുമോ എന്നുള്ള ആശങ്കയുമുണ്ട്. ടൗണിലേക്കുള്ള പ്രവേശനകവാടമായ കഞ്ഞിക്കുഴി ജംഗ്ഷനിലെ മാലിന്യപ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്നുള്ള ആവശ്യം ശക്തമാണ്.