ദേശീയപാതയിലെ കാഴ്ച മറയ്ക്കുന്ന കാടുകൾ നീക്കിത്തുടങ്ങി
1464066
Saturday, October 26, 2024 5:58 AM IST
മുണ്ടക്കയം: ദേശീയപാതയിലെ കാഴ്ച മറയ്ക്കുന്ന കാടുകൾ നീക്കിത്തുടങ്ങി. മുണ്ടക്കയം മുപ്പത്തിനാലാംമൈൽ മുതൽ മുപ്പത്തഞ്ചാംമൈൽ വരെയുള്ള റോഡിന്റെ വശങ്ങളിൽ വളർന്നു നിന്നിരുന്ന കാട് വലിയ അപകട ഭീഷണി ഉയർത്തിയിരുന്നു. കൂടാതെ റോഡിന്റെ വശങ്ങളിൽ പലയിടത്തും സുരക്ഷാസംവിധാനത്തിന്റെ ഭാഗമായ ക്രാഷ് ബാരിയർ ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിച്ചിരുന്നു.
ഇത് മുന്പ് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഏതാനും നാളുകൾക്കു മുമ്പ് റോഡിന്റെ വശങ്ങളിൽ പതിവായി അപകടങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇപ്പോൾ റോഡിന്റെ വശങ്ങളിലെ വളർന്നു നിൽക്കുന്ന കാടുപടലങ്ങൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിത്തുടങ്ങിയിട്ടുണ്ട്.
വശങ്ങളിൽ വളർന്നുനിൽക്കുന്ന ചെറുമരങ്ങളടക്കം നീക്കം ചെയ്യുന്നതോടൊപ്പം റോഡിലേക്ക് വീണു കിടക്കുന്ന കല്ലും മണ്ണും നീക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. റോഡിന്റെ വശങ്ങളിലെ നവീകരണം പൂർത്തിയാകുന്നതോടെ മേഖലയിലെ വാഹനാപകടങ്ങൾക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ.
മുന്പ് ഈ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളായിരുന്നു ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരുന്നത്. റോഡിന്റെ വശങ്ങളിലെ സീബ്രാലൈനുകൾ മൂടിവരെ കാട് വളർന്നു നിന്നതോടെ കാൽനടയാത്ര പോലും ഇവിടെ ദുഷ്കരമായിരുന്നു.
ശബരിമല സീസൺ ആരംഭിക്കുന്നതോടെ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം നൂറുകണക്കിന് തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വശങ്ങളിൽ വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ നീക്കം ചെയ്യുന്നതോടെ തീർഥാടന കാലത്ത് ഇവിടെ പതിവായി ഉണ്ടാകാറുള്ള അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്.