നാലു ലക്ഷം കവർന്ന് നാലായിരം നൽകി രക്ഷപ്പെട്ടതിനൊടുവിൽ അറസ്റ്റിൽ
1463828
Friday, October 25, 2024 5:33 AM IST
എരുമേലി: ഹോട്ടലിൽനിന്നു രാത്രിയിൽ നാലു ലക്ഷം രൂപ കവർന്ന തൊഴിലാളി സുഹൃത്തിനെ കൂട്ടി പുലർച്ചെ നാലായിരം രൂപ ഓട്ടോക്കൂലി നൽകി നാട് വിട്ടതിനൊടുവിൽ പോലീസിന്റെ പിടിയിലായി. അറസ്റ്റിലായ രണ്ടു പേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പണം നഷ്ടപ്പെട്ടതിനൊപ്പം ഹോട്ടലിലെ തൊഴിലാളിയെ കാണാതായതോടെ മോഷ്ടാവ് തൊഴിലാളി തന്നെയാണെന്ന് വ്യക്തമാവുകയായിരുന്നു. ഇയാൾ ഓട്ടംവിളിച്ച ഓട്ടോക്കാരൻ വിവരം പോലീസിൽ അറിയിച്ചതും പ്രതികളെ പിടികൂടാൻ സഹായകമായി. എരുമേലി പേരൂര്‍ത്തോട്ടിൽ വഴിയിടം ഹോട്ടലിലാണ് കഴിഞ്ഞ ദിവസം നാലു ലക്ഷം രൂപ അപഹരിക്കപ്പെട്ടത്.
സംഭവത്തിൽ ഹോട്ടലിലെ തൊഴിലാളി എരുത്വാപ്പുഴ സ്വദേശി വെമ്പാല സെബാസ്റ്റ്യന്‍ (52), സഹായിയും സുഹൃത്തുമായ ഇടുക്കി ചെമ്പല സ്വദേശി രാജന്ദാസ് (മീശ കുഞ്ഞ്-72) എന്നിവരെയാണ് എരുമേലി പോലീസ് പിടികൂടിയത്.
തുമരംപാറ സ്വദേശിയും ഹോട്ടല്‍ നടത്തിപ്പുകാരിയുമായ ഷൈല അരുണ്‍കുമാറിന്റെ പണമാണ് മോഷണം പോയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഷൈലയുടെ നേതൃത്വത്തില്‍ വനിതകള്‍ നടത്തുന്ന പേരൂര്‍ത്തോട്ടിലെ ഹോട്ടലില്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വഴിയിടം കെട്ടിടത്തിന്റെ ഒരു മുറിയിലാണ് പണം സൂക്ഷിച്ചിരുന്നത്.
ഷൈലയുടെ 15 സെന്റ് സ്ഥലം വിറ്റതിന് അഡ്വാന്‍സായി ലഭിച്ച തുകയാണ് അപഹരിക്കപ്പെട്ടത്. സ്ഥലം വിറ്റുകിട്ടിയ പണം വീട്ടില്‍ വയ്ക്കാതെ ഹോട്ടലിനോട് ചേര്‍ന്നുള്ള വഴിയിടം കെട്ടിടത്തിന്റെ ഒരു മുറിയില്‍ സൂക്ഷിക്കുകയായിരുന്നു. പണം സൂക്ഷിച്ചിരുന്ന മുറി പൂട്ടാതെ വീട്ടില്‍ പോയ ഷൈല പിറ്റേ ദിവസം ഹോട്ടലിലെത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
രാവിലെ സെബാസ്റ്റ്യനെയും കാണാതാകുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കടയില്‍ തന്നെ കിടന്നുറങ്ങുന്ന സെബാസ്റ്റ്യനും സഹായി രാജന്ദാസും ചേര്‍ന്നാണ് പണം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാവിലെ രണ്ട് പ്രതികളെയും അഞ്ചല്‍ ഓയൂരില്‍നിന്ന് പിടികൂടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവരുടെ കൈയില്‍നിന്നു 3,41,730 രൂപ കണ്ടെടുത്തു.
40,000 ത്തോളം രൂപ ഇവര്‍ ചെലവഴിച്ചതായും എരുമേലിയില്‍നിന്നു 4000 രൂപ നല്കി ഓട്ടോയ്ക്കാണ് ഇവർ അഞ്ചലില്‍ പോയതെന്നും പോലീസ് പറഞ്ഞു. പ്രതികളെ പേരൂര്ത്തോട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാര്‍, എരുമേലി സിഐ ബിജു, എസ്ഐ രാജേഷ്, എസ്ഐമാരായ അബ്ദുള്‍ അസീസ്, ജോസഫ് ആന്റണി, സിപിഒമാരായ അരുണ്‍രാജ്, അനീഷ്, ലിജു, ആന്‍സു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.