നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ തകർച്ചയുടെ വക്കിൽ
1463880
Friday, October 25, 2024 6:54 AM IST
കുമരകം: കുമരകത്തിന്റെ ടൂറിസത്തിന് കുതിപ്പാകേണ്ട നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ തകർച്ചയുടെ വക്കിൽ. സംരക്ഷണഭിത്തി തകരുകയും തറയിലെ ടൈലുകൾ പൊട്ടിപ്പാെളിയുകയും ചെയ്ത ടെർമിനൽ ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇവിടേക്കുള്ള റോഡിന്റെ അവസ്ഥയും ഏറെ പരിതാപകരം.
ചിത്തിരക്കായലും വേമ്പനാട്ടു കായലും അതിർത്തി പങ്കിടുന്ന നാലുപങ്കിലാണ് ഹൗസ് ബോട്ട് ടെർമിനൽ നിർമിച്ചിട്ടുള്ളത്. ബാോട്ടുകൾക്ക് സങ്കേതമായും വിനാേദ സഞ്ചാരികൾക്ക് കായൽക്കാഴ്ച കാണാനും സായാഹ്നങ്ങൾ ചെലവഴിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ബോട്ട് ടെർമിനൽ കൊണ്ടുദ്ദേശിച്ചത്.
തീരമടുത്തില്ല, ഒരു ബോട്ടുപോലും
40 ഹൗസ് ബോട്ടുകൾ നിർത്തിയിടാൻ സൗകര്യമുണ്ടെങ്കിലും ഒറ്റ ബോട്ടുപോലും നാളിതുവരെ ഇവിടെ വന്നിട്ടില്ല എന്നതാണ് ഈ ബോട്ട് ടെർമിനലിന്റെ പ്രത്യേകത. ശക്തമായ കാറ്റുള്ള പ്രദേശമായതിനാൽ ഹൗസ് ബോട്ടുകൾ നിർത്തിയിടാൻ കഴിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
കുമരകത്തേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് 3.8 കോടി ചെലവഴിച്ചാണ് 2016 ൽ നാലുപങ്ക് ടെർമിനൽ പദ്ധതി ആവിഷ്കരിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനായിരുന്നു (കെഐഐഡിസി) നിർമാണ ചുമതല.
ഉടമസ്ഥതയെ ചൊല്ലി തർക്കം
2020 നവംബർ രണ്ടിന് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ടെർമിനൽ ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ ഡിടിപിസി സെക്യൂരിറ്റിയെയും നിയമിച്ചു. പിന്നീട് ടെർമിനലിന്റെ ഉടമസ്ഥതയെ ചൊല്ലി ടൂറിസം വകുപ്പും കുമരകം പഞ്ചായത്തും തമ്മിൽ തർക്കം ആരംഭിച്ചു. ടെർമിനൽ പഞ്ചായത്തിന് കൈമാറി ടൂറിസം വകുപ്പ് ഉത്തരവിറക്കി. ഇതോടെ ടെർമിനലിന്റെ സംരക്ഷണച്ചുമതല പഞ്ചായത്തിനായി. എന്നിട്ടും കാര്യങ്ങൾക്ക് മാറ്റമാെന്നും ഉണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം.
കായൽ മനോഹാരിത ആസ്വദിക്കാനുള്ള വാച്ച് ടവറിൽ മാത്രം ഒതുങ്ങി സൗകര്യങ്ങൾ. രണ്ടു പോർട്ടബിൾ ടോയ്ലറ്റുകൾ ഉണ്ടായിരുന്നത് സംരക്ഷണമില്ലാതെ നശിച്ചു. ഇപ്പോൾ വൈകുന്നേരങ്ങളിൽ കുടുംബങ്ങളായി പലരും എത്തുന്നുണ്ടെങ്കിലും വെയിലേൽക്കാതെ ഇരിക്കാൻ സൗകര്യങ്ങളാെന്നുമില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും ഇടവുമില്ല.
കുമരകം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ബോട്ട് ടെർമിനൽ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.