എസ്എംവിയുടെ ചങ്ക് ജോസിറ്റ് സാർ പടിയിറങ്ങുന്നു
1464057
Saturday, October 26, 2024 5:46 AM IST
പാലാ: ഒരിക്കല്‍കൂടി പൂഞ്ഞാര്‍ എസ്എംവിയെ വിജയകിരീടം ചൂടിച്ചും കായികകേരളത്തിനു നിരവധി താരങ്ങളെ സംഭാവന ചെയ്തും ജോസിറ്റ് സാർ പടിയിറങ്ങുന്നു.35 വര്‍ഷത്തെ അധ്യാപകവൃത്തിയോട് ഈ അധ്യയനവര്‍ഷം വിട പറയാനുള്ള ഒരുക്കത്തിലാണ് പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കൻഡറി സ്കൂളിന്റെ സ്വന്തം കായികാധ്യാപകനായ ജോസിറ്റ് ജോണ്‍.
1990 ലാണ് എസ്എംവിയില് കായികാധ്യാപകനായി നിയമിതനാവുന്നത്. കേണല്‍ ജി.വി. രാജയുടെ മാതൃവിദ്യാലയം അക്ഷരാര്‍ഥത്തില്‍ ഒരു സ്പോര്‍ട്സ് സ്കൂളായി മാറിയത് ജോസിറ്റ് സാറിന്റെ വരവോടെയാണ്.
തുടക്കത്തില്‍ കബഡി ടീം മാത്രമുണ്ടായിരുന്ന സ്കൂളിന് ഫുട്ബോള്‍, വോളിബോള്‍, ഹാന്‍ഡ്ബോള്‍, നീന്തല്‍, ഷട്ടില്‍, കബഡി, ക്രിക്കറ്റ്, ജൂഡോ, സൈക്കിള്‍ പോളോ, ഗുസ്തി, അത്ലറ്റിക്സ്, അഡ്വഞ്ചര്‍ സ്പോര്‍ട്സ്, ചെസ് എന്നിവയിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു.
പ്രാരംഭഘട്ടങ്ങളില്‍ റസ്ലിംഗ് പരിശീലനത്തിന് മാറ്റിന്റെ അഭാവത്തില്‍ ചാക്കില്‍ കച്ചിയും പേപ്പറും നിറച്ചും ഹര്ഡില്സിന് ഡെസ്കും ബഞ്ചും പരിശീലന ഉപകരണങ്ങളാക്കിയുമാണ് കുട്ടികളെ പരിശീലിപ്പിച്ചിരുന്നത്.
പരിശീലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കര്‍ക്കശക്കാരനായ അധ്യാപകനാണ് ജോസിറ്റ്. രാവിലെയും വൈകുന്നേരവുമുള്ള പരിശീലനം നിര്‍ബന്ധം. വേനലവധിക്ക് ക്യാമ്പുകള്‍ സംഘടിപ്പിച്ചും പരിശീലനം നല്‍കിയും കുട്ടികളിലെ പോരാട്ടവീര്യം തെല്ലും കുറയാതെ നോക്കാന്‍ ശ്രദ്ധിച്ചിരുന്നു.
പഠിക്കാന്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും ശ്രദ്ധിച്ചിരുന്നു. സംയുക്ത കായികാധ്യാപക സംഘടനയുടെ മികച്ച കായികാധ്യാപകനുള്ള അവാര്‍ഡ് അഞ്ചു തവണ ജോസിറ്റ് സാറിനു ലഭിച്ചിട്ടുണ്ട്.
എലിക്കുളം വെട്ടത്ത് റിട്ട. അധ്യാപകന് വി.ഒ. ജോണിന്റെയും മേരിയുടെയും പുത്രനാണ് ജോസിറ്റ് ജോണ്‍. വലിയ കുമാരമംഗലം സെന്റ് പോള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ലിന്‍സിയാണ് ഭാര്യ. ഡോ. ജോസിന് ജോസിറ്റ്(ഇന്ത്യന്‍ ആര്‍മി), ജോഷ് ജോസിറ്റ്, ജസ്വിന് ജോസിറ്റ് എന്നിവര്‍ മക്കളാണ്.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചാലും കായികരംഗത്ത് സജീവമായി തുടരുമെന്നു ജോസിറ്റ് ജോണ്‍ അറിയിച്ചു.