മാണി സി. കാപ്പന്റെ അവകാശവാദത്തിനെതിരേ കേരള കോണ്‍ഗ്രസ്-എം
1463836
Friday, October 25, 2024 5:47 AM IST
പാലാ: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയതായുള്ള മാണി സി. കാപ്പന് എംഎല്‍എയുടെ അവകാശവാദം നാട്ടുകാരെ പറ്റിക്കാനുള്ളതാണെന്ന് കേരള കോണ്‍ഗ്രസ്-എം പാലാ നിയോജക മണ്ഡലം കമ്മിറ്റി.
ജില്ലാ കളക്ടര്‍ക്ക് ഭരണാനുമതി നല്‍കാനോ ടെന്‍ഡര്‍ ചെയ്യാനോ കഴിയില്ല. ധനകാര്യവകുപ്പാണ് ഭരണാനുമതി നല്‍കേണ്ടത്. സങ്കേതികാനുമതി സ്പോര്‍ട്സ് എന്‍ജിനിയറിംഗ് വിഭാഗവുമാണ് നല്‍കേണ്ടത്. നഗരസഭയുടെ ഇടപെടലുകള്‍ വഴി വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടേയുള്ളൂവെന്നും കമ്മിറ്റി പ്രസ്താവിച്ചു.
ഭരണാനുമതി പോലും ലഭിക്കാത്ത പണികള്‍ക്ക് ഏഴു കോടി അനുവദിച്ചു എന്നു പറഞ്ഞ് കളക്ടര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്കി എന്ന അവകാശവാദം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മണ്ഡലത്തിന്റെ പൊതുവായ വികസനത്തിനായി ഒരു പുതിയ പദ്ധതിയും വിഭാവനം ചെയ്ത് അംഗീകരിപ്പിച്ച് നടപ്പാക്കാന്‍ എംഎല്‍എ ശ്രമിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് ടോബിന് കെ. അലക്സ് അധ്യക്ഷത വഹിച്ചു. ജോസ് ടോം, പ്രഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാല്‍, ഷാജു വി. തുരുത്തേൽ, ആന്റോ പടിഞ്ഞാറെക്കര, ബിജു പാലൂപ്പടവന് എന്നിവര്‍ പ്രസംഗിച്ചു.