ശബരിമല തീർഥാടനകാലം പടിവാതിൽക്കൽ; കെണിയായി റോഡിലെ കുഴികൾ
1464061
Saturday, October 26, 2024 5:46 AM IST
മുണ്ടക്കയം: മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ദേശീയപാതയിലെ കുഴികൾ അപകടങ്ങൾക്കിടയാക്കുമെന്ന് ആശങ്ക. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങനയ്ക്കു സമീപവും കൊടുംവളവിലും ടൗണിൽ വലിയ പാലത്തിനു സമീപവുമാണ് കുഴികൾ അപകടക്കെണികളായി മാറുന്നത്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണ് ഇത്.
മണ്ഡലകാലം ആരംഭിക്കുന്നതോടെ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം നൂറുകണക്കിനു തീർഥാടന വാഹനങ്ങളും എത്തിത്തുടങ്ങും. എന്നാൽ, പാതയിൽ അപകടങ്ങൾക്കിടയാക്കുന്ന കുഴികൾ നവീകരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടാകുന്നില്ല. മുണ്ടക്കയം പൈങ്ങനയിലെ കൊടുംവളവിലെ കുഴിയിൽ വാഹനങ്ങൾ വീണ് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
വലിയ വളവുള്ള റോഡിന്റെ ഈ ഭാഗത്തു വാഹനങ്ങൾ കുഴിയിൽ വീഴാതെ വെട്ടിച്ചുമാറ്റുമ്പോൾ എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്. മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നുണ്ട്. രാത്രിയിലും മഴ പെയ്യുന്ന സമയങ്ങളിലുമാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്.
മുണ്ടക്കയം വലിയ പാലത്തിനു സമീപമാണ് മറ്റൊരു അപകടക്കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെയും വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. കുഴിയിൽ വെള്ളം കെട്ടിക്കിടന്നു സമീപത്തെ വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാരുടെമേൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളം തെറിക്കുന്നതും പതിവാണ്.
രണ്ടിടത്തും ദേശീയപാതാ വിഭാഗം തട്ടിക്കൂട്ടി കുഴി അടയ്ക്കൽ നടത്തുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇതു തകർന്നു വീണ്ടും ഇവിടെ കുഴികൾ രൂപപ്പെടുകയാണ്. പൈങ്ങനയിൽ ഓടകളുടെ അഭാവവും വെള്ളം റോഡിലൂടെ ഒഴുകുന്നതുമാണ് റോഡ് തകരാൻ പ്രധാന കാരണം. വലിയ പാലത്തിലും മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിൽക്കുന്നത് റോഡ് തകരാനിടയാക്കുന്നുണ്ട്.
നിരവധിത്തവണ റോഡിന്റെ ഈ ഭാഗങ്ങളിൽ മാത്രം നവീകരണം നടത്തിയെങ്കിലും ദിവസങ്ങൾ പിന്നിടും മുമ്പ് ഇവ വീണ്ടും തകരുകയാണ്. പതിവായി റോഡുകൾ തകരുന്നതു പരിഹരിക്കാൻ വെള്ളക്കെട്ട് ഒഴിവാക്കി ആധുനിക രീതിയിൽ റോഡ് നവീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.