മോണ്‍. കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവി ചങ്ങനാശേരി അതിരൂപതയ്ക്കു ലഭിച്ച അംഗീകാരം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1464059
Saturday, October 26, 2024 5:46 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത സാര്‍വത്രിക സഭയില്‍ അംഗീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ നിസിബിസ് കല്‍ദായ കത്തോലിക്കാ രൂപതയുടെ സ്ഥാനിക ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിക്കുന്നതിനായി ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ് ചാപ്പലില്‍ നടന്ന ചടങ്ങില്‍ അനുഗ്രഹ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മാര്‍പാപ്പയുടെ വലംകൈയായി നിന്നു പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍മാര്‍ ലോകത്തോടു തുറവിയുള്ളവരാണെന്നും മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തിലേ റോമിന്റെ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ മോണ്‍. കൂവക്കാട്ടിനു കഴിഞ്ഞത് വലിയ മുതല്‍ക്കൂട്ടാകുമെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍.വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ജോബ് മൈക്കിള്‍ എംഎല്‍എ, മോണ്‍. കൂവക്കാട്ടിന്റെ മാതാപിതാക്കളായ ജേക്കബ് വര്‍ഗീസ്, ലീലാമ്മ, ഫൊറോന വികാരിമാര്‍, വൈദികര്‍, സന്യാസിനികള്‍, അല്മായ പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ധന്യനിമിഷത്തില്‍ സാക്ഷികളായി.
കൊടിക്കുന്നില്‍ സുരേഷ് എംപി മാമ്മൂട്ടിലെ വസതിയില്‍ എത്തി നിയുക്ത കര്‍ദിനാളിനെ അഭിനന്ദിച്ചു.