തളിപ്പറമ്പ്: നിരോധിച്ച മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നിന്ന് വിതരണം ചെയ്യുന്നതായി കാണിച്ച് യൂത്ത് കോൺഗ്രസ് ഡ്രഗ് ഇൻസ്പെക്ടർക്ക് പരാതി നൽകി.
തളിപ്പറന്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരാണ് പരാതി നൽകിയത്. ഓഗസ്റ്റ് രണ്ടിന് കേന്ദ്രസർക്കാർ നിരോധിച്ച 156 മരുന്നുകളിൽപ്പെട്ട ചിലത് ഇപ്പോൾ സർക്കാർ ആശുപത്രികളിലെ ഫാർമസികൾ വഴി വിതരണം ചെയ്യുന്നതായാണ് പരാതി.
രണ്ടോ അതിൽ അധികമോ മരുന്നുകൾ ചേർത്ത് നിർമിക്കുന്ന മരുന്നുകളുടെ (മികസ്ചർ) വിതരണം നിർത്തലാക്കണമെന്ന് മരുന്നുകളുമായി ബന്ധപ്പെട്ട ഉപദേശക സമിതി (ഡിടിഎബി) ഉത്തരവിറക്കിയിരുന്നു. കഫക്കെട്ടിനും മറ്റും ഉപയോഗിക്കുന്ന സിറപ്പ് ആണ് ജില്ലയിൽ ഇപ്പോഴും വിതരണം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൻ മേൽ നടപടികളുണ്ടാകുമെന്ന് ഡ്രഗ്സ് ഇൻസ്പെക്ടർ അറിയിച്ചതായി അമൽ കുറ്റ്യാട്ടൂർ പറഞ്ഞു.