ഓണമുണ്ണാൻ ദുരിതയാത്ര
Wednesday, August 21, 2024 12:52 AM IST
സ്വന്തം ലേഖകൻ

കണ്ണൂർ: ഓണമുണ്ണാൻ ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് ഇത്തവണ ദുരിതയാത്രയാകും. ബംഗളൂരു, മംഗളൂരു, ചെന്നൈ, കോയന്പത്തൂർ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ റിസർവേഷൻ ഫുൾ ആയി. റിസർവേഷൻ കിട്ടാത്ത വിദ്യാർഥികൾ ഉൾപ്പെടെ ആയിരങ്ങൾ നാട്ടിലേക്ക് എങ്ങനെയെത്തുമെന്ന ആശങ്കയിലാണ്. സെപ്റ്റംബര്‍ 15നാണ് തിരുവോണം. ഇതിനുമുമ്പ് കേരളത്തിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഈ റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ പോലെ ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന രീതി മാറ്റി നേരത്തെ തന്നെ നടപടി കൈക്കൊള്ളണമെന്നാണ് മലയാളിസമാജം ഉൾപ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്. വൈകിയുള്ള സ്പെഷൽ ട്രെയിനുകൾ യാത്രക്കാര്‍ക്ക് പൊതുവെ സഹായമാകുന്നില്ലെന്നും അവർ പറയുന്നു.


അടുത്ത മാസം 10 മുതൽ 17 വരെ ട്രെയിനുകളുടെ എല്ലാം ബുക്കിംഗ് പൂർത്തിയായിരിക്കുകയാണ്. ഓണം പ്രമാണിച്ച് റെയിൽവേ മുംബൈയിൽനിന്ന് ഓടിക്കുന്ന സ്പെഷൽ ട്രെയിൻ മംഗളൂരുവരെ മാത്രമാണ്. ഓണം ആഘോഷിക്കുന്നവരിൽ കൂടുതൽ പേർക്കും കേരളത്തിലേക്കാണ് യാത്രചെയ്യേണ്ടത്. ഇതൊക്കെയറിഞ്ഞിട്ടും റെയിൽവേ പ്രത്യേക വണ്ടിയുടെ ഓട്ടം മംഗളൂരുവിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് മലയാളിക്ക് ബുദ്ധിമുട്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് പ്രത്യേക ട്രെയിൻ സംബന്ധിച്ച് അറിയിപ്പ് ഇറക്കിയത്.