ഗുരുവായൂർ: ദേവസ്വത്തിന്‍റെ ഹൈടെക് ഗോശാല ഇന്നു സമർപ്പിക്കും.

കിഴക്കേനടയിൽ പഴയ ദേവസ്വം ഓഫീസിനോട് ചേർന്ന് 18 സെന്‍റ് സ്ഥലത്ത് നാലുനിലകളിലായി 10,000 ചതുരശ്ര അടിയിൽ ആറുകോടിയോളം ചെലവിലാണ് ഗോശാല നിർമിച്ചിട്ടുള്ളത്. തമിഴ്നാട് പുതുക്കോട്ടയിലെ മാണിക്കം ട്രസ്റ്റിന്‍റെ സമർപ്പമാണിത്. 60 പശുക്കളേയും ട്രസ്റ്റ് നൽകുന്നുണ്ട്. ആദ്യനില അണ്ടർഗ്രൗണ്ടിലാണ്. ഇവിടെ സീവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റാണ്. ആദ്യനിലയിലും രണ്ടാംനിലയിലും പശുക്കൾക്ക് നിൽക്കുന്നതിനുള്ള സംവിധാനമാണ്. ഏറ്റവും മുകളിലെ നിലയിൽ പശുവിന് തീറ്റ, മരുന്നുകൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള സ്ഥലം, ലിഫ്റ്റുകൾ, റാമ്പ് എന്നിവയുണ്ട്. ഓട്ടോമാറ്റിക് കുടിവെള്ള സംവിധാനം, മിൽക്ക് പ്രൊസസിംഗ് യൂണിറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

പശുവിന് ചൂട് ഏൽക്കാതിരിക്കുന്നതിന് ഫാൻ, വെള്ളം കൊണ്ടുള്ള ശീതീകരണസംവിധാനം എന്നിവയുമുണ്ട്. ഗോപൂജ മണ്ഡപവും ഇവിടെയുണ്ട്. 18ന് ഗോശാലയുടെ ഒൗദ്യോഗിക സമർപ്പണം മന്ത്രി നിർവഹിക്കും.