ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷൻ വികസനം; സര്‍വകക്ഷി പ്രതിഷേധസംഗമം നടത്തി
1542340
Sunday, April 13, 2025 6:07 AM IST
ഇരിങ്ങാലക്കുട: ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനായി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ഉയര്‍ത്തണമെന്നും എന്നാല്‍ മാത്രമേ വികസനം സാധ്യമാകൂയെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷൻ വികസനം യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി പ്രതിഷേധസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കടലോരം മുതല്‍ മലയോരം വരെയുള്ള ജനങ്ങളാണ് ദീര്‍ഘദൂര യാത്രക്ക് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. മറ്റു സ്റ്റേഷനുകളെ താരതമ്യപ്പെടുത്തുമ്പോള്‍ അവഗണിക്കപ്പെട്ട സ്റ്റേഷനായി ഇരിങ്ങാലക്കുട മാറുകയാണ്. വികസനം കൊണ്ടുവരുന്നതിലൂടെ ഈ സ്റ്റഷനെ ആശ്രയിക്കുന്ന ജനങ്ങളോടു നീതിപുലര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാധിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. കല്ലേറ്റുംകര പരിസരത്തുനടന്ന പ്രതിഷേധസംഗമം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധകക്ഷി നേതാക്കളായ റോയ് കളത്തിങ്കല്‍, ടി.സി. അര്ജുനന്, വിപിന്‍ പാറമേക്കാട്ടില്‍, ഐ.എന്‍. ബാബു, സെക്രട്ടറി പി.സി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
അമൃത് പദ്ധതിയില്‍ ഇരിങ്ങാലക്കുട സ്റ്റേഷന് ഉള്‍പ്പെടുത്തുക, കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുക, സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.